ചെങ്ങന്നൂർ: ഇടത് വലത് മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് സാക്ഷിയാണ് ചെങ്ങന്നൂർ മണ്ഡലത്തിലെ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്. സിപിഎം, കോൺഗ്രസ്, കേരള കോൺഗ്രസ് പാർട്ടികളുടെ അവിശ്വാസ പ്രമേയത്തിലൂടെ ഭരണത്തിലിരുന്ന ബിജെപിയെ പുറത്താക്കുകയായിരുന്നു.
ചെങ്ങന്നൂരിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും സംയുക്തമായി മത്സരിക്കുന്നവെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. ഈ ആരോപണം ശരിവെക്കുന്നതാണ് തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഭരണം. സിപിഎം, കോൺഗ്രസ് പിന്തുണയോടെ കേരളാ കോൺഗ്രസ് അംഗമാണ് തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്.
പാലക്കാട് കഴിഞ്ഞ ദിവസം നടന്നതും കേരളത്തിൽ വരുന്ന തെരെഞ്ഞെടുപ്പുകളിൽ നടക്കാനിരിക്കുന്നതുമായ ഇടത് വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ തുടക്കം തിരുവൻവണ്ടൂരിൽ നിന്നാണ്.
13 അംഗ പഞ്ചായത്തിൽ 6 അംഗങ്ങളുള്ള ബിജെപിയാണ് വലിയ ഒറ്റകക്ഷി. 3 അംഗങ്ങളുള്ള കേരള കോൺഗ്രസ് മാണി ഗ്രൂപ്പും 2 വീതം അംഗങ്ങളുള്ള കോൺഗ്രസും സിപിഎമ്മുമാണ് ബിജെപിക്കെതിരെ ഒരുമിച്ചത്. ഉപതെരഞ്ഞെടുപ്പിൽ വിഷയം സജീവമായി ചർച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനം.