കോട്ടയം : കെവിൻ വധക്കേസിലെ പ്രതി വീഡിയോ കോൾ വിളിച്ചതിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. പൊലീസിന് വീഴ്ചപറ്റിയോ എന്ന കാര്യം പരിശോധിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി കോട്ടയം എസ് പി ഹരിശങ്കർ വ്യക്തമാക്കി. കെവിൻ കേസിലെ പൊലീസ് നടപടികൾ നേരത്തെ തന്നെ വിവാദമായിരുന്നു.
ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഏഴാം പ്രതി ഷെഫിൻ ബന്ധുവിനോട് വീഡിയോ കോളിൽ സംസാരിച്ചത്. ഇതിന്റെ ചിത്രങ്ങൾ സഹിതം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ആണ് പ്രതികൾ കോടതിയിൽ ഹാജരായത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയും സംഘത്തെ അനുഗമിച്ചിരുന്നു. ഒമ്പതു പ്രതികളുടെ കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. തുടരന്വേഷണത്തിനായി രാസപരിശോധന ഫലവും മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടും കാത്തിരിക്കുകയാണെന്ന് എസ്പി കൂട്ടിച്ചേർത്തു.