തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ കാരണങ്ങളെപ്പറ്റി വിശദമായ പഠനം നടത്തണമെന്ന് രാജ്യസഭാംഗം വി മുരളീധരൻ എം.പി. കേരളം കസ്തൂരി രംഗൻ റിപ്പോർട്ടിനോട് കാണിച്ച എതിർപ്പ് സംബസിച്ച് പുനർചിന്തനം നടത്തണം. കേരളത്തിന്റെ പുനർനിർമാണത്തെപ്പറ്റി ചർച്ച ചെയ്യാൻ കൂടിയ പ്രത്യേക നിയമസഭ സമ്മേളനം പാഴായതായും എം.പി വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രളയാനന്തര കേരളം എന്ന പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.youtube.com/watch?v=PYKCn7ZC_DY
പ്രളയ ദുരന്തത്തെപ്പറ്റി വിഗദ്ധരെ ഉൾക്കൊള്ളിച്ച് വിശദമായ പഠനം നടത്തണം. ആലപ്പുഴയിലെ കായൽ റിസോർട്ട് കുട്ടനാടിന്റെ ഘടന മാറ്റിയോ എന്നും അന്വേഷിക്കണം. ഭരണ പ്രതിപക്ഷങ്ങൾ യോജിപ്പിലെത്തി കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കണമെന്നും വി.മുരളീധരൻ എം.പി വ്യക്തമാക്കി.
കേരളത്തിൽ നടക്കുന്ന എല്ലാ ചർച്ചകളും രാഷ്ട്രീയ വത്ക്കരിക്കുകയാണ്. ഭൂവിനിയോഗം സംബന്ധിച്ച് വ്യക്തമായ നയം വേണം. ദുരന്തത്തെ നേരിടുന്ന കാര്യത്തിൽ സർക്കാർ പരാജയമായിരുന്നു. നവകേരള സൃഷ്ടി എന്ന ആശയം രാഷ്ട്രീയവത്ക്കരിക്കരുത്. മാർക്സിസ്റ്റ് പാർട്ടി പല പദ്ധതിയുടെയും മറവിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ്. തീരുമാനങ്ങൾ എടുക്കുന്നതിൽ സുതാര്യത ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിമാർ വിദേശത്ത് പോയി പണം സംഭരിക്കാൻ നടത്തുന്ന നീക്കം ഉല്ലാസയാത്രയായി മാറിയേക്കാം. മന്ത്രിമാരുടെ വിദേശയാത്ര ലക്ഷ്യത്തെ വഴിതെറ്റിക്കും. സങ്കുചിത മനോഭാവം മാർക്സിസ്റ്റ് പാർട്ടി മാറ്റാതെ നവകേരളം സൃഷ്ടിക്കാനാകില്ല. ദുരിതാശ്വാസത്തിനുള്ള പണം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക അക്കൗണ്ട് വേണം എന്ന ആവശ്യത്തോട് മഖ്യമന്ത്രി എന്തിന് വിമുഖത കാട്ടുന്നു എന്നും മുരളീധരൻ ചോദിച്ചു.