തിരുവനന്തപുരം: പരമാവധി ചിലവ് കുറച്ച് മുൻ നിശ്ചയിച്ചത് പോലെ സ്കൂൾ കലാ കായിക മത്സരങ്ങൾ നടത്തും. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ മാസത്തിൽ ആലപ്പുഴയിൽ. മത്സരങ്ങളുടെ തീയതി നാളെ ക്യൂ ഐ പി യോഗം നിശ്ചിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മാന്വൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഉദ്ഘാടന സമാപന സമ്മേളനങ്ങൾ ഒഴിവാക്കി പരമാവധി ചിലവ് കുറച്ചാകും ഇത്തവണ സ്കൂൾ കലാ കായിക ശാസ്ത്രമേളകൾ സംഘടിപ്പിക്കുക. മത്സരാർത്ഥികൾക്ക് ഗ്രെയ്സ് മാർക്കിന് വേണ്ടി മാത്രമായി മത്സരങ്ങൾ നടത്താൻ പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മാന്വൽ കമ്മിറ്റിയോഗം തീരുമാനിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ അലപ്പുഴയിൽ നടക്കും. എൽപി, യുപി മത്സരങ്ങൾ സ്കൂൾ തലത്തിലെ ഉണ്ടാകുവെന്നും സി രവീന്ദ്രനാഥ് പറഞ്ഞു.
മത്സരങ്ങളുടെ തീയതികൾ നാളെ ചേരുന്ന ക്യൂ ഐ പി യോഗം തീരുമാനിക്കും. സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ അവസാനം കൊല്ലത്ത് നടക്കും. ശാസ്ത്രമേള നവംബർ അവസാനം കണ്ണൂരിലും കായികോത്സവം ഒക്ടോബറിൽ തിരുവനന്തപുരത്തും സംഘടിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷങ്ങളിലെ എല്ലാ ഇനം മത്സരങ്ങളും ഉൾപ്പെടുത്തിയാണ് ഇത്തവണയും മേള നടക്കുക.
പരമാവധി ചിലവ് കുറച്ച് മേള നടത്താനാണ് തീരുമാനം. ഭക്ഷണ സംവിധാനം ഒരുക്കുന്നതിന് കുടുംബശ്രീ യെ ചുമതലപ്പെടുത്തും. മത്സരാർത്ഥികളുടെ വ്യക്തിഗത സമ്മാനങ്ങൾ ഒഴിവാക്കും. കായിക അധ്യാപകർക്കുള്ള ഓണറ്റോറിയം കുറയ്ക്കാനും മാന്വൽ കമ്മിറ്റി യോഗം തീരുമാനിച്ചു.