തിരുവനന്തപുരം : മൺവിളയിൽ പ്ലാസ്റ്റിക്ക് ഫാക്ടറി കത്തിച്ചത് ശമ്പളം വെട്ടിക്കുറച്ചതിനെന്ന് അറസ്റ്റിലായ ജീവനക്കാർ. പ്ലാസ്റ്റിക് ഫാക്ടറി കത്തിച്ച കേസിൽ അറസ്റ്റിലായ ചിറയിൻ കീഴ് സ്വദേശി ബിമൽ, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.
കഴിഞ്ഞദിവസമാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. കെട്ടിടത്തിന്റെ മുകളിലെ സ്റ്റോർ മുറിയിൽ നിന്നാണ് അഗ്നിബാധയുണ്ടായത്.ഇവിടുത്തെ ഉത്പന്നങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ലൈറ്റർ ഉപയോഗിച്ച് തീവെക്കുകയായിരുന്നെന്ന് ഇവർ സമ്മതിച്ചു.
പ്രതികളിൽ ഒരാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് പറഞ്ഞു. വൈകിട്ട് ഏഴുമണിക്ക് ശേഷം സ്റ്റോർ റൂമിനടുത്തെത്തി തീ കൊടുക്കുകയായിരുന്നു. ഫാക്ടറിയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.