കൊൽക്കത്ത: കനത്ത മഴയെ തുടർന്ന് പശ്ചിമ ബംഗാളിലെ ബിർനഗറിൽ വൻ നാശനഷ്ടം. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മമത സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളപ്പൊക്കം തടയുന്നതിനായി നദിയിൽ തടയണകളോ, അണക്കെട്ടുകളോ നിർമിച്ചിട്ടില്ലെന്നും കൊൽക്കത്തയിൽ മമത സർക്കാർ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങൾ കുറ്റപ്പെടുത്തി.
കനത്ത മഴയെ തുടർന്ന് ഭൂരിഭാഗം വീടുകളും തകർന്ന നിലയിലാണ്. നിരവധി പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രദേശവാസികൾ പറഞ്ഞു. വെള്ളപ്പൊക്കമുണ്ടാകുന്ന സമയങ്ങളിൽ സമീപത്തുള്ള സ്‌കൂളിലേക്ക് പ്രദേശവാസികൾ നീങ്ങുമെന്നും എന്നാൽ ശക്തമായൊരു കാറ്റ് വന്നാൽ തകർന്ന് വീഴാവുന്ന സ്‌കൂളാണിതെന്നും നാട്ടുകാർ പറഞ്ഞു.
” ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്? സംസ്ഥാന സർക്കാർ ഞങ്ങളെ ഗൗനിക്കുന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മമത സർക്കാരിന് സമയമില്ല. ഒരുപാട് ആളുകളുടെ വീടുകൾ നഷ്ടപ്പെട്ടു, പലരുടയും ജീവൻ നഷ്ടപ്പെട്ടു. ഇതിനെല്ലാം സർക്കാർ എന്ത് ഉത്തരം നൽകും’.’- പ്രദേശവാസികളിലൊരാളായ സുരേഷ് ചോദിച്ചു.
സർക്കാർ എന്ത് വികസന പ്രവർത്തനങ്ങളാണ് ബംഗാളിനായി ചെയ്തത്. ആളുകൾ താമസിക്കുന്നത് നദീതീരത്താണ് പ്രശ്‌നങ്ങൾ വരുമ്പോൾ ഒരു സ്‌കൂളുണ്ട് അതിനെ മാത്രമേ ആശ്രയിക്കാനുള്ളൂവെന്നും എന്നാൽ സ്‌കൂളും ഗംഗയ്‌ക്കൊപ്പം ഒഴുകിയാൽ എന്ത് സംഭവിക്കുമെന്നും നാട്ടുകാർ ചോദിച്ചു. സർക്കാർ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം അവസാനിപ്പിക്കാതെ പോവില്ലെന്നും സ്ത്രീകൾ പറഞ്ഞു.