ചെന്നൈ : ‘ ധീരനാണ് അവൻ, അഭിനന്ദൻ ‘ ഉറച്ച വാക്കുകളായിരുന്നു എയർമാർഷൽ വർധമാന്റേത്. പാക് കസ്റ്റഡിയിലായിരിക്കുന്ന മകൻ തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് അദ്ദേഹം.
കിഴക്കൻ വ്യോമസേന കമാൻഡ് മുൻ മേധാവി എയർ മാർഷൽ (റിട്ട) എസ്. വർധമാന്റെ വിദഗ്ധ നിർദേശങ്ങൾ പരിഗണിച്ചായിരുന്നു 2017 ൽ മണിരത്നം സംവിധാനം ചെയ്ത ‘കാറ്റ്റു വെളിയിടൈ’. എന്ന ചിത്രം പുറത്തിറങ്ങിയത്.
കാർഗിൽ യുദ്ധത്തിനിടെ പാക് സൈന്യത്തിന്റെ പിടിയിലാകുന്ന വ്യോമസേന പൈലറ്റിനെ നടൻ കാർത്തിയാണു സിനിമയിൽ അവതരിപ്പിച്ചത്. 1971 ൽ പാക് തടവിലായ ഫ്ലൈറ്റ് ലഫ്. ദിലീപ് പരുൽക്കർ, കാർഗിൽ യുദ്ധത്തിൽ തടവുകാരനാക്കപ്പെട്ട ഫ്ലൈറ്റ് ലഫ്. കെ. നചികേത എന്നിവരുടെ അനുഭവങ്ങളായിരുന്നു സിനിമയ്‌ക്ക് പ്രചോദനം.
1971 ഡിസംബർ 10ന് ലഹോറിനു കിഴക്ക് റഡാർ സ്റ്റേഷനുനേരെ ബോംബാക്രമണം നടത്തുമ്പോഴാണ് പോർവിമാനത്തിനു വെടിയേറ്റ് പരുൽക്കർ പിടിയിലായത്.1972 ഡിസംബർ ഒന്നിനു വാഗ അതിർത്തിയിൽവച്ച് പരുൽക്കറെ ഇന്ത്യയ്‌ക്കു കൈമാറി. മിഗ് 27 വിമാനത്തിനു തകരാർ പറ്റിയാണ് കാർഗിൽ യുദ്ധവേളയിൽ, നചികേത (26) പാക് പിടിയിലായത്.
എട്ട് ദിവസത്തിന് ശേഷം അദ്ദേഹത്തെ റെഡ്ക്രോസിന്‍റെ പാക് ഇന്‍റര്‍നാഷണല്‍ കമ്മിറ്റിക്ക് കൈമാറി. പിന്നീട് ഇന്ത്യയിലേക്കും.അതുപോലെ രാജ്യവും അഭിനന്ദന്റെ തിരിച്ചുവരവ് കാത്തിരിക്കുന്നു.















