കണ്ണൂർ: കണ്ണൂർ താണയിലെ വാട്ടർ അതോറിറ്റി ഓഫീസിന് സമീപത്തെ കാന്റീനിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസമായി അടഞ്ഞുകിടന്നിരുന്ന കാന്റീനിന്റെ വർക്ക് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ കാന്റീൻ തുറന്ന് ജീവനക്കാർ അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഇടുക്കി കട്ടപ്പന സ്വദേശിയായിരിക്കാമെന്നാണ് പ്രാഥമിക വിവരം.
മരിച്ചയാളെ മുൻപും കാന്റീൻ പരിസരത്ത് സ്ഥിരമായി കണ്ടിരുന്നുവെന്ന് പ്രദേശവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണത്തിൽ ദുരൂഹതയുണ്ടോയെന്നും സ്വാഭാവിക മരണമാണോയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















