മലപ്പുറം : എസ് ഡി പി ഐ,പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി രഹസ്യ ചർച്ചകൾ നടന്നെന്ന വാർത്തകൾ നിഷേധിച്ച് മുസ്ലീം ലീഗ്.
തീവ്രമതമൗലികവാദ സംഘടനയായ എസ്ഡിപിഐയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കടുത്ത പ്രതിരോധത്തിലാണ് മുസ്ലീംലീഗ് . മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനി സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറുമാണ് എസ് ഡി പി ഐ,പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. തീവ്രമതമൗലികവാദ സംഘടനകളുമായി മുന്‍പും കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഡോ. എം.കെ. മുനീറിന്റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിച്ച് വീണ്ടും ഇ.ടി തന്നെ ജനവിധി തേടിയതിനു കാരണം മതമൗലിക വാദ സംഘടനകളുടെ ഇടപെടലാണെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎഫിന്റെ പൂര്‍ണപിന്തുണയും ഇടിക്കു ലഭിച്ചു. ആ അടുപ്പം അദ്ദേഹം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
2017 ലെ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്തു നിന്നും ജനവിധി തേടിയപ്പോള്‍ എസ്ഡിപിഐ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. തീവ്രചിന്താഗതി പുലര്‍ത്തുന്ന ഇത്തരം സംഘടനകളോട് ഇരുനേതാക്കളും എപ്പോഴും അടുപ്പം കാത്തു സൂക്ഷിച്ചു. അതേസമയം, പൊതുസ്ഥലത്ത് യാദൃശ്ചികമായി എസ്ഡിപിഐ നേതാക്കളെ കണ്ടതാണെന്നായിരുന്നു സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
എന്നാല്‍ എസ്ഡിപിഐ നേതാക്കളുമായി ഇരുവരും സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഇത്തരമൊരു കൂടിക്കാഴ്ചയെന്നതും ഏറെ പ്രസക്തം. മലപ്പുറം ജില്ലയില്‍ ചിലയിടത്ത് ഇത്തരം തീവ്രമതമൗലികവാദ സംഘടനകള്‍ക്ക് സ്വാധീനമുണ്ട്. ആ സ്വാധീനം തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കനുകൂലമാക്കുകയാണ് ഇരുനേതാക്കളും കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമാക്കിയതെന്നും വ്യക്തമാണ്.