അബുദാബി മുസഫയിലെ അൽവസീത എമിറേറ്റ്സ് കാറ്ററിംഗ് കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമായില്ല.വെള്ളമില്ലാത്ത ക്യാമ്പിൽ പട്ടിണിയും രോഗവും കൊണ്ട് വലയുന്നത് 184 ഇന്ത്യക്കാരടക്കം നാന്നൂറോളം പേരാണ്. ഇന്ത്യക്കാരിൽ മലയാളികളാണ് ഭൂരിപക്ഷം.
ജോർദാനി സഹോദരന്മാരും സ്വദേശിയുമടങ്ങുന്ന ഉടമകൾ രാജ്യം വിട്ടതിനെത്തുടർന്ന് തൊഴിൽ രഹിതരായ ജീവനക്കാരുടെ വാർത്ത ജനുവരി മാസം ജനം ടീവി റിപ്പോർട്ട് ചെയ്തിരുന്നു.മാധ്യമങ്ങളിൽ വന്ന വാർത്തയെതുടർന്ന് വിവിധ രാജ്യങ്ങളുടെ എംബസികളും മാനവ വിഭവശേഷി മന്ത്രാലയവും ഇടപെട്ട് പ്രശ്നത്തിന് പരിഹാരവുമായി മുന്നോട്ടെത്തി.
ക്യാമ്പിലുണ്ടായിരുന്ന 350 തൊഴിലാളികളിൽ 325 പേരെ എംബസികളും മന്ത്രാലയവും ഇടപെട്ട് ശമ്പള കുടിശ്ശികയുടെ ഒരു ഭാഗം നൽകി നാട്ടിലേക്ക് അയച്ചിരുന്നു. ബാക്കിയുള്ള 25 പേരും കമ്പനിയുടെ മറ്റു ക്യാമ്പുകൾ നിർത്തിയേപ്പാൾ അവിടെനിന്ന് വന്നവരുമാണ് ഇപ്പോൾ ഇവിടെയുള്ളത്. കൂടാതെ, നേരത്തെ കമ്പനി പ്രതിസന്ധിയിലായതോടെ നാട്ടിലേക്ക് മടങ്ങിയവരും നഷ്ടപരിഹാരം കൊടുക്കുന്നുവെന്ന് അറിഞ്ഞ് ഇവിടെ എത്തിയിട്ടുണ്ട്.
കഴിഞ്ഞ നാല് ദിവസമായി ക്യാമ്പിൽ വെള്ളം കൂടി ലഭിക്കാതായതോടെ പ്രാഥമിക ആവശ്യങ്ങൾ കൂടി നിർവ്വഹിക്കാൻ പാടുപെടുകയാണ് തൊഴിലാളികൾ. മോശം പരിതസ്ഥിതിയിൽ കഴിയേണ്ടി വന്നതിനാൽ ഇവരെല്ലാം തളർച്ചയും ക്ഷീണവും അനുഭവിക്കുകയാണ്. മാസ് മുസഫയുടെ പ്രവർത്തകരാണ് ഇപ്പോൾ തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവും എത്തിക്കുന്നത്. മെഡിക്കൽ ക്യാമ്പും പ്രവർത്തകർ ഒരുക്കിയിരുന്നു. കുടിശ്ശിക കിട്ടുന്നതും കാത്ത് ദുരിതക്കയത്തിൽ കാത്തിരിക്കുകയാണ് തൊഴിലാളികൾ.