അബുദാബി മേഖലയിലെ ആദ്യ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഏപ്രിൽ 20ന് നടക്കും. ക്ഷേത്ര നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്ന ബോചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥയുടെ ആത്മീയാചാര്യൻ സ്വാമി മഹാരാജിന്റെ കാർമ്മിത്വത്തിലാണ് ചടങ്ങുകൾ നടക്കുക.അബു മുറൈഖയിലെ ക്ഷേത്ര നിർമ്മാണ സ്ഥലത്ത് രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് ഒരു മണിവരെ നീണ്ടുനിൽക്കുന്നതാണ് ചടങ്ങുകൾ.ചടങ്ങിൽ യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ യു.എ.ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി, എന്നിവരടക്കമുള്ളവർ പങ്കെടുക്കും. 52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങൾ പണിത ‘ബോച്ചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥ ‘ എന്ന പ്രസ്ഥാനമാണ് ക്ഷേത്രനിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. പൂർണമായും ശിലകൾകൊണ്ടു നിർമിക്കുന്ന ക്ഷേത്രം രണ്ടായിരത്തി ഇരുപതോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.പ്രാർത്ഥന കേന്ദ്രം,ഭക്ഷണശാലകൾ, ഗ്രന്ഥശാല,കായിക കേന്ദ്രങ്ങൾ എന്നിവ ക്ഷേത്രത്തോട് അനുബന്ധിച്ച് നിർമ്മിക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ യു.എ.ഇ സന്ദർശനത്തിലാണ് യു.എ.ഇ ഭരണാധികാരികൾ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്.ക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിലും നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.