ന്യൂഡൽഹി: 17-ാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലേക്ക് 7 ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 11 നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. മെയ് 23 നാണ് വോട്ടെടുപ്പിന്റെ ഫലം പുറത്തുവരുന്നത്. വോട്ടെടുപ്പ് അവസാനിച്ച് മിനിറ്റുകൾക്കുള്ളിൽ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ പ്രതീക്ഷകൾ തകിടം മറക്കുന്നതായിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേ ഫലങ്ങൾ പറയുന്നു.
2014ൽ ആഞ്ഞടിച്ച മോദി തരംഗം അവസാനിച്ചുവെന്നായിരുന്നു ഈ തെരഞ്ഞെടുപ്പ് കാലത്തെ പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. എന്നാൽ പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകൾ. മോദി തരംഗമല്ല മോദി കൊടുങ്കാറ്റായി വീശിയടിക്കുമെന്ന് സർവ്വേകൾ പറയുന്നു. ഈ കൊടുങ്കാറ്റിൽ പ്രതിപക്ഷം തകർന്നടിയുമെന്നും സർവ്വേകൾ പറയുന്നു.
ഏറ്റവും ശ്രദ്ധേയമായി കാണേണ്ടത് 2014ൽ എൻഡിഎ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് കൃത്യമായി പ്രവചനം നടത്തിയ ടുഡേയ്സ് ചാണക്യയുടെ സർവ്വേയാണ്. ഇത്തവണ എൻഡിഎ 350 സീറ്റുകൾ നേടുമെന്ന് ചാണക്യ പറയുന്നു. ബിജെപിയ്ക്ക് മാത്രം 300 സീറ്റുകൾ ലഭിക്കുമെന്നും ചാണക്യ പറയുന്നുണ്ട്. കോൺഗ്രസിന് വെറും 55 സീറ്റുകളിൽ ഒതുങ്ങുമെന്നും യുപിഎയ്ക്ക് ആകെ 95 സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും ചാണക്യ പ്രവചിക്കുന്നുണ്ട്.
സിഎൻഎൻ ന്യൂസ് 18 എൻഡിഎക്ക് 336 സീറ്റാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 276 സീറ്റ് നേടാനാകും. 339 മുതൽ 365 വരെ സീറ്റ് എൻഡിഎ നേടാമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. എൻഡിഎ 306 സീറ്റുകളും, യുപിഎ 132 ഉം മറ്റുള്ളവർ 104 ഉം സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. എൻഡിഎയുടെ മേധാവിത്വം പ്രകടമാക്കുന്നതാണ് റിപ്പബ്ലിക് ടിവിയുടെ രണ്ട് സർവേകളും. ജൻ കി ബാതുമായുള്ള എക്സിറ്റ് പോളിൽ 306 ഉം സീ വോട്ടറുമായി ചേർന്നുള്ള സർവെയിൽ 287 സീറ്റ് നേടുമെന്നും വ്യക്തമാക്കുന്നു.
എൻഡിഎക്ക് 298 സീറ്റുകൾ ലഭിക്കുമെന്നാണ് ന്യൂസ് എക്സിന്റെ പ്രവചനം. ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ 2014 ൽ നിന്ന് ഒട്ടും മോശമല്ലാത്ത പ്രകടനം ബിജെപി കാഴ്ച വെക്കുമെന്നാണ് സർവേകൾ പറയുന്നത്. കഴിഞ്ഞ തവണ 71 സീറ്റുകൾ നേടിയ ഉത്തർപ്രദേശിൽ ഇത്തവണയും ബിജെപിയുടെ ആധിപത്യമാകും പ്രകടമാകുക. ഏറെ രാഷ്ട്രീയ ശ്രദ്ധയാകർഷിച്ച ബംഗാളിലും എൻഡിഎക്ക് വൻ വിജയമാണ് എക്സിറ്റ് പോൾ ചൂണ്ടിക്കാട്ടുന്നത്.
മധ്യപ്രദേശ്, രാജസ്ഥാൻ ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളിലും ബിജെപിക്ക് വ്യക്തമായ മേൽക്കൈ നേടാനാകുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടികാണിക്കുന്നു. കർണാടകയിലും ബീഹാറിലും മോദി തരംഗം തന്നെയാകും പ്രകടമാകുക. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്.