പരിചാരകർക്കൊപ്പം കുട്ടികളെ തനിച്ചാക്കി കൂടുതൽ സമയത്തേക്ക് മാറി നിൽക്കരുതെന്ന് അബുദാബി പോലീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും പല തരം ചൂഷണങ്ങളും മുൻനിർത്തിയാണ് പോലീസ് ഇത്തരമൊരു അറിയിപ്പ് പുറത്തിറക്കിയത്. കുട്ടികളുടെ സ്വഭാവത്തിൽ പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടാവാൻ ഇത്തരം സംഭവങ്ങൾ ഇടയാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങൾ കുടുംബങ്ങൾക്കിടയിൽ പോലീസ് നടത്തിവരികയാണെന്ന് പോലീസ് സാമൂഹ്യ സുരക്ഷ വിഭാഗം ആക്ടിംഗ് ഡയറക്ടർ കേണൽ സായിദ് ഹമദ് അൽ കാബി പറഞ്ഞു.
കുട്ടികളുടെ സുരക്ഷാ കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണ്. എന്നാൽ സഹായികൾക്കൊപ്പം അവരെ കൂടുതൽ സമയം ഏൽപ്പിച്ച് രക്ഷിതാക്കൾ മാറിനിൽക്കുന്നത് കുട്ടികളിൽ പലതരം മാനസിക വൈകല്യങ്ങൾ ഉണ്ടാക്കിയേക്കുമെന്ന് ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി സൈക്കോളജിസ്റ്റ് നാസിർ അൽ റിയാമി പറഞ്ഞു. കുടുംബമാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധ നൽകേണ്ടതെന്നും പോലീസ് ഓർമ്മിപ്പിച്ചു.