കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാകുന്നു. മോഹൻലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്‌ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല .
ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കും . നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങൾക്കൊപ്പം കൂടത്തായി സംഭവവും സിനിമയിൽ ഉൾപ്പെടുത്തും .
അതേ സമയം കൂടത്തായി കൂട്ടക്കൊലകേസിലെ പ്രതി ജോളി രണ്ടു പെണ്‍കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചതായി കണ്ടെത്തി. ആല്‍ഫൈനു പുറമെ കൊല്ലപ്പെട്ട ഭര്‍ത്താവ് റോയി തോമസിന്റെ വിദേശത്തുള്ള ബന്ധു മാര്‍ട്ടിന്റെ മകളെയും വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ച തഹസില്‍ദാര്‍ ജയശ്രീയുടെ മകള്‍ എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഇതു സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായി എസ് പി കെ ജി സൈമണ്‍ അറിയിച്ചു.