മുംബൈ: ദേശീയ പുരസ്കാര ജേതാവായ ബോളിവുഡ് നടി റാണി മുഖർജി ജനിച്ച ഉടൻ ആശുപത്രിയിൽ മറ്റൊരു കുഞ്ഞുമായി മാറിപ്പോയിരുന്നുവെന്ന് വെളിപ്പെടുത്തൽ. വർഷങ്ങൾക്കുമുമ്പ് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച ഈ അനുഭവമാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
1978 മാർച്ച് 21-ന് സംവിധായകനും നിർമ്മാതാവുമായ റാം മുഖർജിയുടെയും കൃഷ്ണ മുഖർജിയുടെയും മകളായാണ് റാണി ജനിച്ചത്. പ്രസവശേഷം പതിവ് പരിശോധനകൾക്കായി കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതിനിടെയാണ് അബദ്ധത്തിൽ കുഞ്ഞുങ്ങൾ മാറിപ്പോയത്. കുഞ്ഞിനെ തിരികെ കൊണ്ടുവന്നപ്പോൾ അത് തന്റെ മകളല്ലെന്ന് അമ്മ കൃഷ്ണ മുഖർജി തിരിച്ചറിഞ്ഞു. “എന്റെ മകൾക്ക് തവിട്ടുനിറമുള്ള കണ്ണുകളാണ്. ഇത് എന്റെ കുഞ്ഞല്ല. എന്റെ മകളെ കണ്ടെത്തൂ” എന്ന് അമ്മ ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെട്ടു.
തുടർന്നുള്ള അന്വേഷണത്തിലാണ് റാണി മറ്റൊരു പഞ്ചാബി കുടുംബത്തിന്റെ മുറിയിലാണെന്ന് കണ്ടെത്തിയത്. ആ കുടുംബത്തിന് ജനിച്ച എട്ടാമത്തെ പെൺകുഞ്ഞിനൊപ്പം അബദ്ധത്തിൽ റാണിയെ കിടത്തിയിരിക്കുകയായിരുന്നു. ഈ സംഭവം ഇന്നും തമാശയായി ഓർക്കാറുണ്ടെന്നും “നീ യഥാർത്ഥത്തിൽ ഒരു പഞ്ചാബിക്കുട്ടിയാണ്; അബദ്ധത്തിൽ ഞങ്ങളുടെ കുടുംബത്തിലെത്തി” എന്ന് അവർ തമാശയായി പറയാറുണ്ടെന്നും റാണി വെളിപ്പെടുത്തി.
പിന്നീട് ടെലിവിഷൻ അവതാരക സിമി ഗരേവാളിന്റെ പരിപാടിയിലും റാണി ഈ സംഭവം വിശദമായി വിവരിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് തിരിച്ചറിയൽ ടാഗുകൾ നൽകിയിരുന്നെങ്കിലും പരിശോധനയ്‌ക്കായി കൊണ്ടുപോയ ശേഷം തിരികെ എത്തിക്കുന്നതിനിടെയുണ്ടായ അബദ്ധമാണ് ഈ സംഭവത്തിന് കാരണമായതെന്ന് താരം പറഞ്ഞു.
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയ റാണി മുഖർജി, 2014-ൽ സംവിധായകനും നിർമ്മാതാവുമായ ആദിത്യ ചോപ്രയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് അദിര എന്ന മകളുണ്ട്.














