അങ്ങകലെ ആകാശത്തെ അമ്പിളിക്കിണ്ണം, അജ്ഞാത രഹസ്യങ്ങളുടെ നിധികുംഭം, ആ വിസ്മയത്തെ തൊട്ടറിയാൻ ആകുംവിധം അരികെയെത്തിച്ച അമ്പരപ്പിക്കുന്ന സാങ്കേതിക പുരോഗതി കൈവരിച്ചിട്ടും കുഴൽക്കിണറിൽ അകപ്പെട്ട പൊൻകുരുന്നിനെ രക്ഷിക്കാനാകാതെ പോയ മനുഷ്യന്റെ നിസഹായത. എല്ലാമുണ്ടായിട്ടും ഒന്നും തുണയാകാതെ പോകുന്ന സന്ദർഭങ്ങൾ എത്രയാണ് നമ്മുടെയെല്ലാം ജീവിതത്തിൽ.
നഗരം, തിരക്കുകൾ, മാളിലെ ബഹളം, ജോലി തീർത്ത് വീട്ടിലെത്താനുള്ള തിടുക്കം, നാളേക്കുള്ള കരുതൽ. ഇതിനെല്ലാമിടയിൽ ഒന്നോർത്ത് നോക്കൂ, ഒട്ടും പ്രതീക്ഷിക്കാതെ ഒരു രാത്രി മുഴുവൻ ഒരിടത്ത് നിങ്ങൾ തനിയെ അകപ്പെടുന്നത്. എല്ലാ ആധുനികമായ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉണ്ടെന്ന് പലരാൽ ഉറപ്പ് വരുത്തിയ ഒരു കെട്ടിടത്തിൽ, ഒരു മുറിയിൽ, ഏത് നിമിഷവും മരണം സംഭവിച്ചേക്കാവുന്ന അവസ്ഥയിൽ നിങ്ങൾ കഴിയുമ്പോൾ, പുറത്ത് നിങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതിനിടയിൽ, തുണയാകേണ്ട അധികാര സംവിധാനങ്ങളുടെ നെറികേടും, ജീവിതത്തിൽ ഒന്നുമാകാതെ പോയ ചില മനുഷ്യരുടെ അപ്രതീക്ഷിതമായ പിന്തുണയും, മനുഷ്യന്‍റെ നിസഹായതയും. അതെ, ഹെലൻ പറയുന്നത് ജീവിതമാണ്.
നല്ല അപ്പന്‍റെയും നന്മയുള്ള മകളുടെയും കഥ മാത്രമല്ല ഹെലൻ. ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുമ്പോൾ നമ്മളവരെ മറക്ക്വോ സാറേ എന്നും പറഞ്ഞ് നടന്ന് നീങ്ങുന്ന ആ സെക്യൂരിറ്റിക്കാരൻ ചേട്ടന്‍റെയും മരണഭയം പൂണ്ട് ചാരെ വന്നണയുന്ന എലിക്കുഞ്ഞിനോട് ഹെലൻ കാണിക്കുന്ന കരുണയുടെയും കഥ കൂടിയാണ് ഈ ചിത്രം. ഒപ്പം, അന്യ മതസ്ഥർ തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള സമൂഹത്തിന്‍റെ മുൻവിധിയോട് കൂടിയ തീർപ്പ് കൽപ്പിക്കലും ചർച്ചയാകുന്നു.
സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനാകാൻ തയ്യാറായ അജു വർഗീസിനെ സമ്മതിക്കണം. തിയേറ്റർ വിട്ടിറങ്ങുമ്പോൾ മുന്നിൽ അജു വർഗീസിനെ കണ്ടാൽ ആരും ചെകിട്ടത്തടിച്ച് പോകും. വളിപ്പൻ ക്ലീഷേകളിൽ നിന്നുള്ള മോചനമാണ് അജുവിന് ഹെലനിലെ എസ് ഐ രതീഷ് കുമാർ. അതിമനോഹരമായ രംഗങ്ങൾ ഏറെയുണ്ട് ഹെലനിൽ. അതിലൊന്ന്, ഉള്ളംകയ്യിന്‍റെ ഇത്തിരിച്ചൂടാൽ തണുത്തു വിറയ്‌ക്കുന്ന എലിക്കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ പാടുപെടുന്ന ഹെലന്‍റെ കരുണയോലുന്ന മിഴികൾ തന്നെ. മറ്റൊന്ന് നിലത്ത് നോക്കാനല്ല സാറേ, ഇക്കാലത്ത് പഠിക്കേണ്ടത് മുഖത്ത് നോക്കാനാണ് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍റെ ഓർമ്മപ്പെടുത്തലും വിനയാന്വിതമായ ചിരിയും. തിരച്ചിലിന് നേതൃത്വം നൽകുന്ന സിഐയും ടവർ ലൊക്കേഷൻ സന്ദേശം കൈമാറുന്ന കോൺസ്റ്റബിളും ഹെലന്‍റെ കാമുകനായി രംഗത്ത് വന്ന, രചനയിൽ പങ്കാളി കൂടിയായ നോബിൾ തോമസും കൊള്ളാം. എങ്കിലും, അന്നാ ബെൻ തന്നെ അത്ഭുതം.
അതിജീവനമെന്നാൽ അസാമാന്യമായ മനക്കരുത്തെന്ന് കൂടി പറയുന്നു ഹെലൻ. ആ ബോദ്ധ്യം അന്നാ ബെന്നിന്‍റെ ശരീരഭാഷയിൽ, നോട്ടത്തിൽ പോലും ദൃഢം. കുമ്പളങ്ങിയും പിന്നിട്ട് വളരുകയാണ്, പടരുകയാണ് അന്ന. പപ്പയായി ലാൽ പതിവ് പോലെ കസറി. പുതിയ കുറേ സംവിധായകർ വന്ന് ഇടിവെട്ട് പടങ്ങൾ ചെയ്യുമ്പോൾ അക്കൂട്ടത്തിൽ ഇനി മുന്നിൽ കാണും ഹെലൻ ഒരുക്കിയ മാത്തുക്കുട്ടി സേവ്യറും. മാത്തുക്കുട്ടിയും നോബിളും ഒപ്പം ആൽഫ്രഡ് കുര്യൻ ജോസഫും ചേർന്നാണ് എഴുത്ത്. ചടുലമാണ് തിരക്കഥ, സദാ ചലനാത്മകമാണ് ആവിഷ്കാരം, അതിനൊടുവിൽ ആരും കയ്യടിച്ച് പോകുന്ന അന്ത്യരംഗവും.
ക്യാമറയും എഡിറ്റിംഗും പിഴച്ചാൽ തോറ്റു പോകുമായിരുന്ന പ്രമേയത്തെ കൃത്യമായ ട്രാക്കിൽ മുന്നോട്ട് കൊണ്ടുപോയത് ആനന്ദ് സി ചന്ദ്രന്‍റേയും ഷമീർ മുഹമ്മദിന്‍റേയും മിടുക്ക്. ചേർന്ന് പോകുന്നുണ്ട് ചോരാതെ ഷാൻ റഹ്മാന്‍റെ സംഗീതവും. ഹെലൻ, മലയാള സിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അത്ഭുതകരമായ ശൈലീമാറ്റങ്ങളുടെ തുടർച്ചയാണ്. ഒഴിവാക്കാനാകാത്തത്, നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.