ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിക്ക് ഒത്തുചേരലിന്റെയും ഗൃഹാതുരമായ ഓർമ്മകളുടെയും ദിനം കൂടിയാണ്. മാലോകരെല്ലാം സമന്മാരായിരുന്ന മഹാബലിയുടെ സുവർണ്ണകാലത്തെ ഹൃദയത്തോട് ചേർത്താണ് ഓരോ മലയാളിയും പൊന്നോണത്തെ വരവേൽക്കുന്നത്.
കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ദിനം കൂടിയാണ് തിരുവോണം. പുതുവസ്ത്രങ്ങളണിഞ്ഞും കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഓണസദ്യയുണ്ടും ഊഞ്ഞാലാടിയും മലയാളി ഓണത്തിന്റെ സന്തോഷം പങ്കിടുന്നു. അത്തം നാളിൽ തുടങ്ങിയ ഒരുക്കങ്ങൾ തിരുവോണനാളിൽ പൂർണതയിലെത്തുകയാണ്.
പാടത്തും പറമ്പിലും പൊന്നുവിളയിക്കുന്ന കർഷകർക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയായിരുന്നു. കൃഷിയും കാർഷിക സമൃദ്ധിയും പഴങ്കഥയായി മാറിയെങ്കിലും മലയാളിയുടെ ഓണാഘോഷങ്ങൾക്ക് ഇന്നും പൊലിമ ഒട്ടും കുറഞ്ഞിട്ടില്ല. ലോകത്തിന്റെ ഏത് കോണിലായാലും മലയാളിക്ക് ഓണം ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മ തന്നെയാണ്.
ചരിത്രപ്രസിദ്ധമായ എറണാകുളം തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണദിനമായ ഇന്ന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കേരളീയരുടെ ദേശീയോത്സവമായ ഓണത്തിന്റെ പിറവി തൃക്കാക്കര ക്ഷേത്രത്തിൽ നിന്നാണെന്നാണ് ഐതിഹ്യം. അതുകൊണ്ടുതന്നെ തിരുവോണദിനത്തിൽ തൃക്കാക്കര ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
മഹാബലിയുടെ നന്മയും സമത്വവും ഓർമ്മിപ്പിക്കുന്ന തിരുവോണം മലയാളിയുടെ മനസുകളിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ആഘോഷമായി ഇന്നും തുടരുന്നു.















