വാഷിങ്ടണ്‍: അഫാഗാനിസ്ഥാനില്‍ നിന്ന് 4000-ത്തോളം സൈനികരെ അടുത്താഴ്ച പിന്‍വലിക്കുമെന്ന് അമേരിക്ക. താലിബാനുമായി നടത്തിയ സമാധാന ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്. സമാധാന ചര്‍ച്ചയില്‍ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സല്‍മൈ ഖലീല്‍സാദ് പങ്കെടുത്തതിന് തൊട്ടു പിന്നാലെയാണ് പ്രഖ്യാപനം വന്നത്. താലിബാനുമായുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണെന്ന് ഖലീല്‍സാദ് അറിയിച്ചു.
നിലവില്‍ 12,000-13,000 സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ ഉള്ളത്. നാലായിരം പേരെ പിന്‍വലിച്ചതിനു ശേഷം 8000-9000 സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിലനിര്‍ത്തുമെന്നും ഖലീല്‍സാദ് വ്യക്തമാക്കി. ബുധനാഴ്ച ബഗ്രാം സൈനികത്താവളത്തില്‍ താലിബാന് നടത്തിയ ആക്രമണത്തില്‍ അഫ്ഗാന് സൈനികരുള്‍പ്പെടെ 70 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രത്യേക പ്രതിനിധിയായ ഖലീല്‍സാദ് സമാധാന ചര്‍ച്ചയില്‍ പങ്കെടുത്തത്.
യുഎസ് സൈന്യത്തെ പൂര്‍ണമായും ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്നാണ് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചയ്ക്കിടെ യുഎസ് സൈനികര്‍ക്ക് നേരെ വെടിവെയ്പ്പ് നടത്തിയതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. തുടര്‍ന്ന് അടുത്തിടെയാണ് സമാധാന ചര്‍ച്ച വീണ്ടും ആരംഭിച്ചത്.
എന്നാല്‍ സമാധാന ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ലെങ്കിലും സൈന്യത്തെ പിന്‍വലിക്കാനാണ് അമേരിക്കയുടെ തീരുമാനമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പെര് അഫ്ഗാന് സന്ദര്‍ശനത്തിടെ വ്യക്തമാക്കിയിരുന്നു. ട്രംപും ഇതേ തീരുമാനമാണ് നേരത്തെ അറിയിച്ചത്.