യുഎഇയിൽ കനത്ത മഴ തുടരുകയാണ്. അബുദാബി, ദുബായ്, ഷാർജ, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടെ ശക്തമായ കാറ്റും മഴയുമുണ്ടായി.താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയതിനെത്തുടർന്ന് പലസ്ഥലങ്ങളിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.കനത്ത മഴ ഓഫീസുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. യു.എ.ഇ. യിലെ മിക്ക സ്കൂളുകൾക്കും ഞായറാഴ്ച സ്കൂൾ അധികൃതർ സ്വമേധയാ അവധി നൽകിയിരുന്നു. കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങിയ 32 പേരെ അബുദാബി പോലീസ് രക്ഷപ്പെടുത്തി. അൽ ഐനിലെ വിവിധയിടങ്ങളിലാണ് ആളുകൾ കുടുങ്ങിയത്. വാദി സായിൽ കുടുങ്ങിയ 17 പേരെ പോലീസും മുൻസിപ്പാലിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയും ചേർന്ന് രക്ഷപ്പെടുത്തി.
വാലി ഗബാഹിൽ പെട്ട എട്ടുപേരെയും വെള്ളക്കെട്ടുകൾക്ക് സമീപം മഴയാസ്വദിക്കുകയായിരുന്ന മറ്റ് ഏഴുപേരെയുമാണ് പോലീസ് സേനയെത്തി രക്ഷിച്ചത്. ബത്തയിൻ റേസ് ട്രാക്കിൽ പെട്ടുപോയ 25 ഓളം വാഹനങ്ങളും പോലീസെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പലയിടങ്ങളിലായി അപകടത്തില്ലെപ്പട്ട 93 ഓളം പേർക്കാണ് പോലീസ് വൈദ്യസഹായം ലഭ്യമാക്കിയത്. മഴയാസ്വദിക്കാൻ വെള്ളക്കെട്ടുകൾക്ക് സമീപവും മറ്റ് സ്ഥലങ്ങളിലും പോകരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ അതിവേഗമാണ് വെള്ളം കയറുന്നത്. അതുകൊണ്ട് തന്നെ സുരക്ഷിതമെന്ന് കരുതുന്ന സ്ഥലങ്ങളിൽ പോലും അപകടമുണ്ടായേക്കാം. മഴ പെയ്യുമ്പോൾ ഇലക്ട്രിക് പോസ്റ്റുകൾക്കും മരങ്ങൾക്കും കീഴിലും തുറസായ സ്ഥലങ്ങളിലും നിൽക്കരുത്. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
—