ലക്നൗ : രാജ്യത്തെ ആദ്യ റസിഡൻഷ്യൽ സൈനിക സ്ക്കൂൾ ആരംഭിക്കാൻ ആർഎസ്‌എസ് . രാജു ഭയ്യ സൈനിക് വിദ്യാ മന്ദിർ (ആർബിഎസ്‌വിഎം) എന്ന സ്ക്കൂളിന്റെ പ്രവർത്തനം ഏപ്രിലിൽ ആരംഭിക്കും.
സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി . 160 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന ആറാം ക്ലാസിലേക്ക് സ്കൂൾ അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയ്‌ക്ക് വേണ്ടിയുള്ള പരിശീലനമാകും സ്‌കൂളിൽ നിന്നും നൽകുന്നതെന്ന് ഡയറക്ടർ കേണൽ ശിവ് പ്രതാപ് സിംഗ് പറഞ്ഞു . ഉത്തർപ്രദേശിലെ ബുലന്ദ്‌ഷറിലാണ് വിദ്യാഭാരതിയുടെ നേതൃത്വത്തിൽ സ്‌കൂൾ ആരംഭിക്കുന്നത് .
രജിസ്ട്രേഷൻ ഫെബ്രുവരി 23 വരെ തുടരും. മാർച്ച് 1 ന് നടക്കുന്ന പ്രവേശന പരീക്ഷ, യുക്തി, പൊതുവിജ്ഞാനം, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയെ അടിസ്ഥാനമാക്കിയാകും . എഴുത്തുപരീക്ഷയ്‌ക്ക് ശേഷം അഭിമുഖവും തുടർന്ന് മെഡിക്കൽ പരിശോധനയും ഉണ്ടായിരിക്കും. ഏപ്രിൽ 6 മുതൽ ക്ലാസുകൾ ആരംഭിക്കും .
യുദ്ധത്തിൽ വീരമൃത്യൂ വരിച്ചവരുടെ മക്കൾക്കായി സീറ്റുകൾ നീക്കിവയ്‌ക്കും. പ്രായപരിധി ഇളവും നൽകും . സിബിഎസ്ഇ പാഠ്യപദ്ധതിയാണ് പിന്തുടരുക.
അധ്യാപകരെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളെയും നിയമിക്കുന്ന നടപടികൾ ആരംഭിച്ചു, ഫെബ്രുവരി അവസാനത്തോടെ ഇത് പൂർത്തീകരിക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും യൂണിഫോം ഉണ്ടായിരിക്കും . മുതിർന്ന ആർഎസ്‌എസ് നേതാക്കളുടെയും ബിജെപി നേതാക്കളുടെയും മന്ത്രിമാരുടെയും സാന്നിദ്ധ്യത്തിലായിരിക്കും ഉദ്ഘാടനം .