ന്യൂഡൽഹി: മത്സരപരീക്ഷകളുടെ സുതാര്യതയും സ്ഥാപനപരമായ പരിഷ്‌കാരങ്ങളും സമഗ്രമായി വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിക്കണമെന്ന് അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) ആവശ്യപ്പെട്ടു. പരീക്ഷാ സംവിധാനത്തെ കൂടുതൽ വിശ്വാസ്യതയുള്ളതും ഉത്തരവാദിത്തമുള്ളതുമാക്കാൻ വ്യക്തവും സമയബന്ധിതവുമായ ശുപാർശകൾ സമർപ്പിക്കാൻ സമിതിക്ക് ചുമതല നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ യഥാർഥ പ്രശ്നങ്ങളും ന്യായമായ ആവശ്യങ്ങളും രാഷ്‌ട്രീയ താത്പര്യങ്ങൾക്കോ രാജ്യവിരുദ്ധ അജണ്ടകൾക്കോ വേണ്ടി ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്ന് എബിവിപി പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം ശ്രമങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സ്ഥിരത, ഐക്യം, പരമാധികാരം, സാമൂഹിക സൗഹാർദം എന്നിവയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് അവസരമൊരുക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
നീറ്റ്-യുജി വിഷയവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാനത്ത് നടന്ന അക്രമ പ്രതിഷേധങ്ങളെ എബിവിപി അപലപിച്ചു. വിദ്യാർഥി പ്രക്ഷോഭത്തിന്റെ മറവിൽ സാമൂഹിക വിരുദ്ധ ശക്തികൾ ബോധപൂർവം അക്രമം അഴിച്ചുവിട്ടതായാണ് കരുതേണ്ടതെന്നും സംഘടന അഭിപ്രായപ്പെട്ടു.
വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങളെ ഇടുങ്ങിയ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാൻ നടത്തുന്ന ശ്രമങ്ങൾ കടുത്ത അനീതിയാണെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി പ്രസ്താവനയിൽ പറഞ്ഞു.















