118 വർഷങ്ങൾക്ക് മുൻപ് കൊച്ചി മഹാരാജാവ് രാമവർമ്മ പണി കഴിപ്പിച്ചതാണ് എറണാകുളം ഹൈകോർട്ടിന് സമീപമുള്ള ഓൾഡ് റെയിൽവേ സ്റ്റേഷൻ.ബ്രിട്ടീഷ് സർക്കാർ ഷൊർണുർ മുതൽ എറണാകുളം വരെയുള്ള റെയിൽവേ മാർഗത്തിന് തടസം നിന്ന സാഹചര്യത്തിലാണ് കൊച്ചി രാജാവ് തന്റെ സ്വർണാഭരണങ്ങളും മറ്റും പണയപ്പെടുത്തി ഈ റെയിൽവേ സ്റ്റേഷൻ പണി കഴിപ്പിച്ചത്.
അനവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച റെയിൽവേ സ്റ്റേഷൻ കൂടിയാണിത്. വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജി കേരളത്തിൽ വന്നിറങ്ങിയത് ഈ റെയിൽവേസ്റ്റേഷനിലാണ്. ഗാന്ധിജി മാത്രമല്ല സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറുമെല്ലാം കേരളത്തിൽ വന്നിറങ്ങിയതും ഈ സ്റ്റേഷനിലായിരുന്നു. ബ്രിട്ടീഷ് വൈസ്രോയിമാരും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം ദൈവത്തിന്റെ സ്വന്തം നാട് കാണാൻ എത്തിയതും ഇതേ സ്റ്റേഷനിലാണ്.
കൊച്ചിയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ പ്രശസ്തി ആർജിച്ച ഇവിടം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പ്രവർത്തന രഹിതമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. 1960 വരെ പാസഞ്ചർ ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും ഈ സ്റ്റേഷനിൽ എത്തിയിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. എറണാകുളം സൗത്തും നോർത്തും സ്റ്റേഷനുകൾ വികസിച്ചതോടെയാണ് കാട് കയറി ഒറ്റപ്പെട്ട സ്റ്റേഷനായി ഓൾഡ് റെയിൽവേ സ്റ്റേഷൻ മാറിയത്.വിക്ടോറിയൻ ശൈലിയിൽ ചെങ്കല്ലിൽ തീർത്ത വിശ്രമമുറികളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
ഓൾഡ് റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മാണത്തിനായി സർക്കാർ നിരവധി പദ്ധതികൾക്കു തുടക്കം കുറിച്ചെങ്കിലും ഒന്നും തന്നെ നടപ്പിലായില്ല. ഓൾഡ് റെയിൽവേ സ്റ്റേഷൻ വീണ്ടും പ്രവർത്തന ക്ഷമമായാൽ നോർത്തിലേയും സൗത്തിലേയും തിരക്ക് കുറയ്‌ക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. മെമു ട്രെയിനുകളുടെ എണ്ണം കൂട്ടിയും എറണാകുളം സ്റ്റേഷനിൽ നിന്നും വരുന്ന കുറച്ചു ട്രെയിനുകളുടെ ഗതിമാറ്റിവിട്ടും തിരക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
എറണാകുളം നഗര ഹൃദയത്തിൽ തന്നെ പച്ചപ്പ് നിറഞ്ഞ് മനോഹരമായ ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്നത് പലർക്കും അത്ഭുതമാണ്. ചരിത്രമുറങ്ങുന്ന ഈ റെയിൽവേ സ്റ്റേഷൻ ഇന്ന് ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട സ്ഥലവുമാണ്. ചരിത്രവുമായി കോർത്തിണക്കി പഴമയുടെ പ്രൗഢി എടുത്തുകാട്ടി ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിച്ചാൽ ഓൾഡ് റെയിൽവേ സ്റ്റേഷൻ നിരവധി ആളുകളെ ആകർഷിക്കുമെന്നതിൽ സംശയമില്ല.