ന്യൂഡൽഹി : മോദി സർക്കാരിന് അഭിമാന നേട്ടവുമായി മേക്ക് ഇൻ ഇന്ത്യ പദ്ധതി. ഇന്ത്യ ചരിത്രത്തിലാദ്യമായി ആയുധക്കയറ്റുമതി രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി. 23-)0 സ്ഥാനമാണ് പട്ടികയിൽ ഇന്ത്യക്കുള്ളത്. സമീപ ഭാവിയിൽ തന്നെ റാങ്ക് ഇനിയും മെച്ചപ്പെടുമെന്നാണ് റിപ്പോർട്ട്.സ്റ്റോക്ക് ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ആയുധ ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ആയുധ ഇറക്കുമതിയിൽ 2015 നു ശേഷം 32 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വൻ വിജയമായാണ് ഇതിനെ വിലയിരുത്തുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി അമേരിക്കയിൽ നിന്നുള്ള ആയുധ ഇറക്കുമതിയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളുടെ 56 ശതമാനവും റഷ്യയിൽ നിന്നാണ്. 14 ശതമാനം ഇസ്രയേലിൽ നിന്നും 12 ശതമാനം ഫ്രാൻസിൽ നിന്നുമാണ്.യുപിഎ സർക്കാരിന്റെ ഭരണകാലത്ത് ഇന്ത്യയ്‌ക്ക് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു അമേരിക്ക. എന്നാൽ മോദി സർക്കാരിന്റെ കാലത്ത് 51 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലോക ആയുധമാർക്കറ്റിന്റെ 0.2 ശതമാനം കയറ്റുമതി മാത്രമാണ് ഇന്ത്യ ചെയ്യുന്നത്. എന്നാൽ ഈ തുടക്കം ഇന്ത്യയെ സംബന്ധിച്ച് വലിയ വിജയമാണ്. 32 ശതമാനം ഇറക്കുമതിയിൽ വന്ന കുറവാണ് കയറ്റുമതി രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടാൻ ഇന്ത്യയെ സഹായിച്ചത്.ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യം മ്യാന്മാറാണ്. 46 ശതമാനം. ആയുധക്കയറ്റുമതിയിലെ 25 ശതമാനം ശ്രീലങ്കയിലേക്കും 14 ശതമാനം മൗറീഷ്യസിലേക്കുമാണ്.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5 ബില്യൺ യുഎസ് ഡോളറിന്റെ ആയുധക്കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അതേസമയം പാകിസ്താന്റെ 73 ശതമാനം ആയുധങ്ങളും ചൈനയിൽ നിന്നാണ്.














