ന്യൂയോര്‍ക്ക്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളൊന്നും സത്യമല്ലെന്ന് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍. കൊറിയയ്ക്കകത്ത് എന്തു സംഭവിച്ചാലും പുറംലോകം അറിയില്ലെന്നത് വീണ്ടും ഉറപ്പിക്കുന്ന റിപ്പോർട്ടുകളാണ് മാദ്ധ്യമങ്ങൾ നൽകുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ പോലും യഥാർത്ഥ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ലോകം മുഴുവനുള്ള സൈനിക ചാരന്മാരുടെ കഴുകന്‍കണ്ണുകള്‍ക്ക് രണ്ടാഴ്ച കഴിഞ്ഞിട്ടും കിമ്മിന്റെ യാഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് കണ്ടെത്താനായിട്ടില്ല. ഒരു രാജ്യവുമായും ഉത്തര കൊറിയന്‍ ഭരണകൂടം എന്താണ് കിംമ്മിന്റെ അസുഖം എന്നതിനെപ്പറ്റി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കിംമ്മിന്റെ രഹസ്യ റിസോർട്ടിൽ ഔദ്യോഗിക തീവണ്ടി കിടക്കുന്ന ഒരു ഉപഗ്രഹ ദൃശ്യത്തെ ആസ്പദമാക്കിയാണ് പുതിയ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കൊറിയയുടെ കുതന്ത്രങ്ങളെ എന്നും കരുതിയിരിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ സൈനിക മേധാവികളും രഹസ്യാന്വേഷണ വിഭാഗങ്ങളും കിംമ്മിന്റെ അവസ്ഥയില്‍ ദുരൂഹത ശക്തമായി സംശയിക്കുകയാണെന്നും മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു.ഒരു മാസത്തിലേറെയായി കിം ഔദ്യോഗികമായി ഒരു ചടങ്ങിലും എത്തിയിട്ടില്ല എന്ന സൂചനയിൽ നിന്നാണ് ഊഹാപോഹങ്ങൾ പ്രചരിച്ചുതുടങ്ങിയത്.