ജെറുസലേം : കൊറോണ വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തി ഇസ്രയേൽ. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസേർച്ച് ആണ് മരുന്ന് കണ്ടെത്തിയത്. ഇസ്രയേൽ പ്രതിരോധമന്ത്രി നാഫ്റ്റലി ബെന്നറ്റ് ആണ് വിവരം അറിയിച്ചത്.
നെസ്സ് സിയോണയിലുള്ള രഹസ്യ റിസേർച്ച് സെന്ററിലായിരുന്നു മരുന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നത്. ലാബ് സന്ദർശിച്ചതിനു ശേഷമാണ് ബെന്നറ്റിന്റെ പ്രസ്താവന. കൊറോണ രോഗിയുടെ ശരീരത്തിലുള്ള വൈറസിനെ ആക്രമിച്ച് നശിപ്പിക്കാൻ വാക്സിനിൽ ഉള്ള ആന്റിബോഡിക്ക് കഴിയുമെന്ന് ബെന്നറ്റ് വ്യക്തമാക്കി.മരുന്ന് കണ്ടെത്തിക്കഴിഞ്ഞുവെന്നും ഇനി പേറ്റന്റ് നേടി വലിയതോതിൽ ഉത്പാദനം നടത്താനുമാണ് ലക്ഷ്യമിടുന്നതെന്നും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇതിനായി ലോകത്തെ പ്രമുഖ മരുന്നു നിർമ്മാണ കമ്പനികളെ സമീപിക്കുമെന്നും ഇൻസിറ്റ്യൂട്ട് അറിയിച്ചു.
ലോകമെങ്ങുമുള്ള മരുന്നു പരീക്ഷണ ശാലകളിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്.നേരത്തെ കൊറോണക്കെതിരെയുള്ള വാക്സിൻ കണ്ടെത്തിയതായി പൂനെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ന്യൂമോണിയയ്ക്കും ഡെങ്കിക്കുമെതിരെ ഫലപ്രദവും എന്നാൽ ചെലവ് കുറഞ്ഞതുമായ വാക്സിൻ കണ്ടെത്തിയ മരുന്നു നിർമ്മാണ കമ്പനിയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്. ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കൊറോണ വാക്സിൻ പ്രോഗ്രാമിലെ പ്രമുഖ പങ്കാളിയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളുമാണ് കമ്പനി.