തിരുവനന്തപുരം ∙ കേരളത്തിൽ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഗ്രൂപ്പുകളെയും സംഘടനകളെയും നിരീക്ഷിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിനാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു നിർദ്ദേശം കൈമാറിയത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐ എസ് ഭീകരര്‍ക്ക് വലിയ സ്വാധീനമുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു ഡിജിപിയുടെ നിർദ്ദേശം. സംസ്ഥാന സ്പെഷൽ ബ്രാഞ്ചിനോടും രഹസ്യാന്വേഷണ വിഭാഗത്തിനോടും കർശന ജാഗ്രത പാലിക്കാനും നർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ ഐഎസ് ഭീകരരുമായി ബന്ധമുള്ള സംഘങ്ങളെയും ഇവരുടെ പ്രവർത്തനങ്ങളെയും കുറിച്ച് എൻഐഎയും സംസ്ഥാന പൊലീസും നേരത്തെ അന്വേഷണം നടത്തിയിരുന്നു. 2016 ൽ കാസർകോടു നിന്ന് 24 പേരെ കാണാതായതു സംബന്ധിച്ച അന്വേഷണത്തിലാണ് ഐഎസ് സാന്നിധ്യവും ഇവർ കേരളത്തിൽ നിന്നു ചിലരെ റിക്രൂട്ട് ചെയ്തതും കേരള പൊലീസും ഇന്റലിജൻസും കണ്ടെത്തിയത്. കാണാതായവർ രാജ്യം വിട്ടു സിറിയയിലുള്ള ഐഎസ് ഭീകരർക്കൊപ്പം ചേർന്നതായി തുടരന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
കേരളത്തിലും കര്‍ണ്ണാടകത്തിലും ഐ എസ് ഭീകരരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ സൂചനയുണ്ട്. ഐ എസ്, അല്‍ ഖ്വയ്ദ, ഇവരുമായി ബന്ധമുള്ള വ്യക്തികള്‍ തുടങ്ങിയവരെ കുറിച്ച് പ്രതിപാദിപ്പിക്കുന്ന അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിട്ടറിംഗ് ടീമിന്റെ 26ാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്.