ന്യൂഡൽഹി: ആഗസ്ത് 15 ന് അയോദ്ധ്യയിലെ രാമ ജന്മഭൂമിയിൽ ഭീകരാക്രമണത്തിന് പാകിസ്ഥാൻ ചാര സംഘടന ഐഎസ്‌ഐ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ വെളിപ്പെടുത്തൽ. ആക്രമണം നടത്താൻ ഐഎസ്‌ഐ അഫ്ഗാനിസ്ഥാനിലെ ലഷ്‌കർ ജെയ്ഷെ ഭീകരർക്ക് പരിശീലനം നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
രഹസ്യാന്വേഷണ ഏജൻസി റോ ആണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ആക്രമണത്തിനായി അയോദ്ധ്യയിലേക്ക് അഞ്ചോ,മൂന്നോ സംഘങ്ങളായുള്ള ഭീകരരെ അയയ്‌ക്കാൻ പാകിസ്താൻ ഏജൻസി പദ്ധതിയിട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിൽ രാം ജന്മഭൂമിയുടെ ശിലാസ്ഥാപനം നടത്തും.
ജമ്മുകശ്മീരിന്റെ അമിതാധികാരം ഇന്ത്യൻ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്തതിന്റെ ഒന്നാം വാർഷികം കൂടിയാണിത്. പ്രത്യേകരീതിയിലുള്ള ആക്രമണത്തിനാണ് ഭീകരസംഘം തയ്യാറെടുക്കുന്നത്. ഇന്ത്യയ്‌ക്കുള്ളിൽ ആഭ്യന്തര ആക്രമണമായി കാണപ്പെടുന്ന രീതിയിലായിരിക്കണം ആക്രമണമെന്ന് പാകിസ്താൻ നിർദ്ദേശം നല്കിയിട്ടുണ്ടെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ.
അയോദ്ധ്യയിലെത്തുന്ന വിവിഐപികളെയും ഭീകരർ ലക്ഷ്യമിടുന്നുണ്ട്. വലിയ രീതിയിലുള്ള ഒരു ആക്രമണമാണ് പാകിസ്താൻ പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂഡൽഹി, അയോദ്ധ്യ, കശ്മീർ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.