കോഴിക്കോടിന്റെ ചരിത്രത്തോടു ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് ശ്രീ വളയനാട് ദേവി ക്ഷേത്രം. സാമൂതിരി രാജാവിന്റെ കുടുംബ ക്ഷേത്രം. സാമൂതിരി രാജാവ് കോഴിക്കോട് ഭരിച്ചിരുന്ന കാലത്ത് തന്റെ വിജയത്തിനും നാടിന്റെ നന്മയ്‌ക്കും വേണ്ടി ദേവിയെ കൂടെ കൂട്ടി വളയനാട് പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ദേവിയുടെ വളയെറിഞ്ഞ് ഉണ്ടായതിനാല്‍ ക്ഷേത്രത്തിന് വളയനാട് എന്ന പേര് വന്നു. എന്നാല്‍ ക്ഷേത്രത്തിന്റെ ഐതിഹ്യത്തെക്കാള്‍ ഏറെ പ്രാധാന്യമുള്ളതും കൗതുകമേറിയതുമാണ് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഐതിഹ്യം.
എല്ലാ വര്‍ഷവും മകര മാസത്തിലെ കാര്‍ത്തിക നാളിലാണ് ഉത്സവത്തിന് കൊടി കയറുക തുടര്‍ന്ന് ഏഴുദിവസം ആഘോഷങ്ങളോടും ആരവങ്ങളോടും കൂടി ഉത്സവം നടത്തുന്നു. കൊടിയേറുന്നതിന് രണ്ടു ദിവസം മുന്‍പ് തളി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ദേവനെ ഉടവാളിൽ ആവാഹിച്ച് വളയനാട് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. തുടര്‍ന്ന് ഏഴുദിവസം ദേവനാണ് ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തി. എന്നാൽ ദേവന്‍ ക്ഷേത്രത്തില്‍ എത്തുന്ന സമയം ദേവിക്ക് തീണ്ടല്‍ ആവുകയും ദേവനെ കാണാത തന്റെ ഇല്ലമായ വട്ടോളി ഇല്ലത്തേക്ക് മാറുകയും ചെയ്തു . ദേവിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് ക്ഷേത്രത്തിലെത്തുന്ന ദേവന് നിരാശയോടെയാണ് മടങ്ങി പോകേണ്ടി വന്നതെന്നാണ് ഐതിഹ്യം .
ഈ ദിവസങ്ങളില്‍ ദേവിക്ക് വട്ടോളി ഇല്ലത്തും ദേവന് ക്ഷേത്രത്തിലുമാണ് പൂജ. ദേവന്‍ ഉത്തമത്തില്‍ ആയതിനാല്‍ നമ്പൂതിരിമാരാണ് പൂജകള്‍ ചെയ്യുന്നത്. ദേവി മദ്ധ്യമത്തിൽ ആയതിനാല്‍ മൂസതുമാരാണ് ദേവിക്ക് പൂജകള്‍ ചെയ്യുന്നത്. ഉത്സവ സമയങ്ങളില്‍ നമ്പൂതിരിമാരാണ് ക്ഷേത്രത്തിലെ ശാന്തിക്കാര്‍. സപ്തമാതൃക്കളുടെ ദാരുരൂപ പ്രതിഷ്ഠകള്‍ ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്














