പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ മലപ്പുറം പൂക്കോട്ടൂർ സ്വദേശി എം. സിറാജ് അറസ്റ്റിൽ. പാലക്കാട് ചിറ്റൂരിൽ നിന്നാണ് പ്രതിയെ ചിറ്റൂർ പൊലീസ് പിടികൂടിയത്.
കുറച്ചുനാളുകൾക്ക് മുമ്പാണ് സിറാജ് ചിറ്റൂരിലെത്തിയത്. ഇവിടെവെച്ചാണ് പെൺകുട്ടിയുടെ അമ്മയെ ഇയാൾ പരിചയപ്പെട്ടത്. മകൾക്ക് പ്രേതബാധയുണ്ടെന്നും അത് ഒഴിപ്പിക്കാമെന്നും പറഞ്ഞ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചതായി പൊലീസ് പറഞ്ഞു.
തുടർന്ന് യുവതിയെയും പതിനാറുകാരിയായ മകളെയും സഹോദരനെയും ഒരു ഫാമിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് പെൺകുട്ടിയെ മാത്രം ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയോടും സഹോദരനോടും മറ്റൊരു മുറിയിൽ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ശേഷം മുറിക്കുള്ളിൽ വെച്ച് പെൺകുട്ടിയെ ഇയാൾ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളംവെച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ചിറ്റൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ സിറാജിനെ പിന്നീട് റിമാൻഡ് ചെയ്തു.














