ബാഗ്ദാദ്: കൊല്ലപ്പെട്ടെന്ന് ലോകം കരുതിയിരുന്ന ‘ഡോ. ജിഹാദ്’ എന്നറിയപ്പെടുന്ന താരിഖ് കംലെഹ് ജീവനോടെയുണ്ടെന്ന് റിപ്പോർട്ട്. നിരോധിത ഭീകരസംഘടനയായ ഐഎസിസിന്റെ പ്രധാനിയായ ഇയാൾ ഇപ്പോൾ ഇറാഖിലെ ബാഗ്ദാദിലുള്ള അതീവ സുരക്ഷാ ജയിലിലാണ്.
2017-ൽ സിറിയയിലെ റഖ യുദ്ധത്തിൽ കംലെഹ് കൊല്ലപ്പെട്ടതായി ഐഎസിസ് അനുയായികൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത് തെറ്റാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാഖ് ഭീകരവിരുദ്ധ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്. ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഐഎസിസ് ബന്ധമുള്ള 13 പേരിൽ ഒരാളാണ് കംലെഹെന്ന് ദി ഓസ്ട്രേലിയൻ റിപ്പോർട്ട് ചെയ്തു.
2015-ലാണ് താരിഖ് കംലെഹ് ലോകശ്രദ്ധ നേടുന്നത്. ശസ്ത്രക്രിയാ വസ്ത്രം ധരിച്ച് കുഞ്ഞുങ്ങളെ കൈയിലെടുത്ത് ഐഎസിസ് പ്രചാരണ വീഡിയോകളിൽ ഇയാൾ പ്രത്യക്ഷപ്പെട്ടു. മറ്റ് ഡോക്ടർമാരും ഐഎസിസിൽ ചേരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ‘ഡോ. ജിഹാദ്’ എന്ന പേര് ലഭിച്ചത്. ഓസ്ട്രേലിയയിൽ ശിശുരോഗ വിദഗ്ധനായിരുന്നു കംലെഹ്. ജോലിക്ക് വേണ്ടി പോകുകയാണെന്ന് പറഞ്ഞാണ് രാജ്യം വിട്ടത്. മലേഷ്യയും തുർക്കിയും വഴി സിറിയയിലെത്തി പിന്നീട് ഐഎസിസിൽ ചേർന്നു.
2017-ന് ശേഷവും രണ്ട് വർഷത്തോളം ഐഎസിസിനൊപ്പം ഫീൽഡ് ഡോക്ടറായി പ്രവർത്തിച്ചെന്നാണ് റിപ്പോർട്ട്. 2019-ലാണ് ഇയാൾ പിടിയിലായത്. ഓസ്ട്രേലിയയിലേക്ക് ഒരിക്കലും മടങ്ങില്ലെന്ന് മുമ്പ് കംലെഹ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിലപാട് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കംലെഹിനെ തിരിച്ചുവരേണ്ടതില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കി. ഭീകരസംഘടനയിൽ സ്വമേധയാ ചേർന്നവരെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടില്ലെന്ന് ഫെഡറൽ പരിസ്ഥിതി മന്ത്രി മറി വാട്ട് പറഞ്ഞു. ഭവനകാര്യ മന്ത്രി ക്ലെയർ ഒ’നീൽ കൂടുതൽ കടുത്ത നിലപാടാണ് സ്വീകരിച്ചത്. “അയാൾ ഒരിക്കലും ഓസ്ട്രേലിയയിലേക്ക് മടങ്ങരുത്. ഭീകരസംഘടനയിൽ ചേർന്ന തീരുമാനത്തിന് അയാൾ തന്നെ ഉത്തരവാദിയാണ്,” മന്ത്രി പ്രതികരിച്ചു.














