പോയവാരം നാം ഏറ്റവുമധികം ചർച്ച ചെയ്ത വിഷയങ്ങളിലൊന്നാണ് റഫേൽ യുദ്ധവിമാനങ്ങൾ ഭാരതമണ്ണിൽ പറന്നിറങ്ങിയത്. ട്വിറ്റർ അടക്കമുള്ള സാമൂഹിക മാദ്ധ്യങ്ങളുടെ ട്രെൻഡിങ്ങിൽ ഒന്നാമതായിരുന്നു റഫേലിന്റെ വരവ്. ഭാരതത്തിന്റെ പ്രതിരോധക്കോട്ടയുടെ പുതിയ കാവൽക്കാരന്റെ ചിത്രങ്ങളും വീഡിയോകളും പ്രത്യേകതകളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. ഇതിനിടയിൽ വാട്ട്സപ്പിലൂടെ വ്യാപകമായി പ്രചരിച്ച ചില സന്ദേശങ്ങളുടെ ആധികാരികതയാണ് ഫാക്ടറി ഇന്ന് പരിശോധിക്കുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ നവീകരണത്തിൽ എൻഡിഎ സർക്കാരുകൾക്ക് യാതൊരുവിധ പങ്കുമില്ലെന്നായിരുന്നു വാട്ട്സാപ്പ് തോറുമുള്ള പ്രചാരണം. ഇതിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാനിറങ്ങുമ്പോൾ ആദ്യം പോകേണ്ടത് 21 വർഷം പിന്നിലേക്കാണ്. 1999 ലെ കാർഗിൽ യുദ്ധകാലത്തേക്ക്. 1971 ലെ യുദ്ധത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പരീക്ഷിക്കപ്പെട്ട സമയമായിരുന്നു കാർഗിൽ യുദ്ധം. ഓപ്പറേഷൻ സഫേദ് സാഗറുമായി വ്യോമസേന കാർഗിൽ മലനിരകളിലേക്ക് പാഞ്ഞടുത്തു. എയർമാർഷൽ രഘുനാഥ് നമ്പ്യാരുടെ നേതൃത്വത്തിലുള്ള വൈമാനികരുടെ സംഘം ഇന്ത്യയുടെ ആകാശക്കോട്ടയ്‌ക്ക് കാവലായി നിന്നു. മിറാഷ് യുദ്ധവിമാനത്തിൽ കുതിച്ചെത്തി അവർ പാക് ക്യാമ്പുകളിൽ ലേസർ നിയന്ത്രിത ബോംബുകൾ വർഷിച്ചു. ജൂലൈ 26 ന് ഇന്ത്യൻ സേന കാർഗിൽ തിരികെപ്പിടിച്ചു.
കാർഗിൽ യുദ്ധത്തിന് ശേഷം ശത്രുക്കളുടെ ആക്രമണം നേരിടുന്നതിന് ആവശ്യമായ പ്രഹരശേഷി ഇന്ത്യൻ വ്യോമസേനയുടെ പക്കൽ ഇപ്പോഴുള്ള വിമാനങ്ങൾക്കില്ലെന്ന വിലയരുത്തലാണ് ഉണ്ടായത്. ഇതിനെ തുടർന്നാണ് പുതിയ യുദ്ധവിമാനങ്ങൾ വാങ്ങാൻ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ അന്നുണ്ടായിരുന്ന എൻഡിഎ സർക്കാർ തീരുമാനമെടുക്കുന്നത്. ഉടൻ തന്നെ റഷ്യയുമായി പുതിയ വിമാനങ്ങൾ വാങ്ങുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ചർച്ച നടത്തി. 1996 ൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്ന സുഖോയ് 30 എകെ വിമാനങ്ങളുടെ പരിഷ്കരിച്ച പതിപ്പ് പുറത്താറക്കാൻ ധാരണയായി.
റഷ്യയുടെ സഹായത്തോടെ സുഖോയ് വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ തീരുമാനിച്ചു. സുഖോയ് 30എകെഐ എന്ന് വിമാനത്തിന് പുനർനാമകരണം ചെയ്തു. രണ്ടായിരത്തിൽ ഇന്ത്യയും റഷ്യയും തമ്മിൽ കരാറൊപ്പുവച്ചു. നിർമ്മാണ ചുമതല ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയറോ നോട്ടിക്കൽസിനെ ഏൽപ്പിച്ചു. 2004ൽ ആദ്യ ബാച്ച് വിമാനം ഇന്ത്യയിൽ നിർമ്മിച്ച് പുറത്തിറക്കി.
ഇനി ഭാരതത്തിന്റെ അഭിമാനമായ തേജസ് യുദ്ധ വിമാനത്തിന്റെ കാര്യത്തിലേക്ക് വരാം. തദ്ദേശ പോർവിമാനമെന്ന ആശയം ആദ്യമായി ഉയർന്നു വന്നത് 1970 കളിലാണ് . ഇതിനു വേണ്ടിയുള്ള പദ്ധതി എൺപതുകളിൽ തന്നെ തുടങ്ങിയെങ്കിലും ആദ്യ വിമാനം പുറത്തിറങ്ങാൻ 2001 വരെ കാത്തിരിക്കേണ്ടി വന്നു . അടൽ ബിഹാരി വാജ്പേയിയാണ് തേജസ്സെന്ന പേര് വിമാനത്തിന് നൽകിയതെന്നതും ശ്രദ്ധേയം. ഹിന്ദുസ്ഥാൻ എയറോ നോട്ടിക്കൽസാണ് വിമാനം നിർമ്മിച്ചത്. 2016 ൽ ആയിരുന്നു തേജസ് ഔദ്യോഗികമായി ഇന്ത്യൻ സേനയുടെ ഭാഗമായത്.
മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം പ്രഥമ പരിഗണന നൽകിയതും സേനയുടെ കരത്തുകൂട്ടുന്നതിനാണ്. പുതിയ യുദ്ധവിമാനം വാങ്ങുകയെന്ന വ്യോമസേനയുടെ ആവശ്യം പരിണഗിച്ച കേന്ദ്ര സർക്കാർ, വർഷങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന റഫേലിനെ സ്വന്തമാക്കാൻ നടപടികളാരംഭിച്ചു. യുപിഎ സർക്കാർ അടയിരുന്ന പദ്ധതിയ്‌ക്ക് മോദി സർക്കാൻ ജീവൻ നൽകി. 2016 സെപ്ടംബറിൽ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഫ്രഞ്ച് സർക്കാരുമായി കരാറിലൊപ്പിട്ടു. പ്രതിപക്ഷം വിവാദങ്ങളുണ്ടാക്കി പദ്ധതി തടസപ്പെടുത്താൻ ശ്രമം ആരംഭിച്ചു. ഒടുവിൽ കോടതിവരെ കയറി റഫേൽ. വെല്ലുവിളികളെ അതിജീവിച്ച് റഫേൽ 2020 ജൂലൈ 29 ന് ഇന്ത്യൻ മണ്ണിലിറങ്ങി.
സേനയുടെ നവീകരണത്തിന് മുൻതൂക്കം നൽകിയ മോദി സർക്കാർ പ്രതിരോധ മേഖലയ്‌ക്കായി ബജറ്റിൽ പണം വകയിരുത്തി. ആയുധശേഷി വർദ്ധിപ്പിക്കാൻ ശ്രമമാരംഭിച്ചു. എകെ 47 അടക്കമുള്ള ആയുധങ്ങളുടെ നിർമ്മാണം ഇന്ത്യയിൽ തന്നെ ആരംഭിച്ചു. രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സമ്പൂർണ്ണ ബജറ്റിൽ മാത്രം പ്രതിരോധ രംഗത്തേക്ക് നീക്കിവെച്ചത് മൂന്നേകാൽ ലക്ഷം കോടി രൂപയാണ്. അതിർത്തിയിലെ റോഡ് നിർമ്മാണത്തിനടക്കം വലിയ തോതിൽ പണം വകയിരുത്തിയിട്ടുണ്ട്. മലനിരകളില്‍ രാത്രിയിലും ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇന്ന് ഇന്ത്യൻ സേന പൂർണ്ണ സജ്ജമാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് ലഡാക്കുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് രാത്രിയില്‍ വിമാനം പറത്താനുള്ള കഴിവും ഇപ്പോള്‍ സേനക്കുണ്ട്.
ഇന്ത്യൻ സേനയുടെ നവീകരണത്തിൽ എൻ.ഡി.എ സർക്കാരുകൾക്ക് നിർണായക പങ്കാണുള്ളത്. പ്രതിരോധ രംഗത്ത് രാജ്യത്തിന്റെ കുതിച്ചു ചാട്ടത്തിൽ വാജ്പേയി സർക്കാരും മോദി സർക്കാരും വഹിച്ച പങ്ക് എതിരാളികൾ പോലും സമ്മതിക്കും. ദേശീയതയും ദേശസുരക്ഷയും രാഷ്‌ട്രീയ പാർട്ടിയെന്നതിലുപരി രാഷ്‌ട്രത്തിന്റെ ആവശ്യമാണ്. പച്ചക്കള്ളങ്ങളും അർദ്ധ സത്യങ്ങളും പറയേണ്ട മേഖലയല്ല അത്. അതുകൊണ്ട് തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ അതിനെപ്പറ്റി എന്തും പറയരുത് പ്രചരിപ്പിക്കരുത് – പ്രചരിപ്പിച്ചാൽ അത് പൊളിച്ചടുക്കേണ്ടി വരും…
വ്യോമസേനയുടെ നവീകരണത്തിൽ എൻഡിഎ സർക്കാരിന്റെ പങ്ക്
വ്യോമസേനയുടെ നവീകരണത്തിൽ എൻഡിഎ സർക്കാരുകൾക്ക് പങ്കില്ലെന്ന പ്രചാരണങ്ങളെപ്പറ്റി പരിശോധിക്കുന്നു – Janamtv.com Factory
Posted by Janam TV on Sunday, August 2, 2020
Comments