കാലവർഷം കനക്കുന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടവും കൂടുതൽ സുന്ദരിയാകും. പിന്നെ ആർത്തുലച്ചു വരുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം കാണാനെത്തിയ വിനോദ സഞ്ചാരികളുടെ തിരക്കാണ്. എന്നാൽ ഈ മഴക്കാലത്ത് ഏതൊരു സഞ്ചാരികളുടെയും മനം കവരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ ആസ്വാദകരില്ല. കോവിഡിനെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് മാസങ്ങളായി അടച്ചിട്ടിരിക്കുന്നത്.
അതിരപ്പിള്ളിയെ സംബന്ധിച്ചിടത്തോളം അതിന്റെ പൂർണ്ണ സൗന്ദര്യത്തിൽ നിറഞ്ഞു നില്ക്കാൻ കഴിയുന്ന മാസങ്ങളാണ് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസം. ഏതൊരു വിനോദ സഞ്ചാരികളുടെയും കാഴ്‌ച്ചയ്‌ക്ക് കുളിരു പകരുന്ന ഒരു ദൃശ്യാനുഭവം എന്നും അതിരപ്പിള്ളി ഒരുക്കാറുണ്ട്. പ്രകൃതി തന്റെ എല്ലാ ചേരുവകളും ചേർത്ത് അണിയിച്ചൊരുക്കിയ അതിരപ്പിള്ളിക്ക് മഴക്കാലത്ത് രൗദ്ര ഭാവമാണ്. പരസ്പരം സംസാരിക്കുന്നത് പോലും കേൾക്കാനാവാത്ത വിധം ശബ്ദത്തിലാണ് വെള്ളം താഴേക്ക് പതിക്കുന്നത്. ആ സമയത്തുള്ള ഉഗ്രരൂപിണിയായ അതിരപ്പിള്ളിയുടെ വിസ്മയകാഴ്ച മഴയുടെ സൗന്ദര്യത്തിന് കൂടുതൽ മാറ്റു കൂട്ടുന്നു. പച്ചപ്പാർന്ന കാറ്റുവഴിയിലൂടെ മഴ നനഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടം ആസ്വദിച്ച ഓരോ സഞ്ചാരികൾക്കും പ്രകൃതിയുടെ ഈ ദൃശ്യ വിരുന്നിനെ വർണ്ണിക്കാൻ നൂറായിരം വാക്കുകളാണ്.
തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം . മഴക്കാലങ്ങളിൽ ഈ അത്ഭുതകരമായ കാഴ്ച കണ്ടാസ്വദിക്കാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ധാരാളം ആളുകൾ വരാറുണ്ട്. അതിരപ്പിള്ളിയുടെ മനോഹാരിത ഒപ്പിയെടുക്കാൻ ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നും വരെ ആളുകൾ എത്തി.
എന്നാൽ ഈ വർഷം അതിരപ്പിള്ളിയുടെ വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ സന്ദർശകരില്ല. അതുകൊണ്ടു തന്നെ അതിരപ്പിള്ളി പോലുള്ള ടൂറിസം കേന്ദ്രങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരുപാട് കച്ചവടക്കാരുടെ വരുമാനമാണ് നഷ്ടമായത്.