സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങളിലേക്ക് സ്വര്‍ണവില കുതിക്കുകയാണ്. നൂറു രൂപയ്ക്ക് ഒരു പവന് സ്വര്‍ണം വാങ്ങിയ തലമുറ ഇപ്പോഴും ഇവിടെയുണ്ട്. അറുപതുകളിലാണ് സ്വര്‍ണവില നൂറു രൂപയില്‍ താഴെ നിന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായാണ് സ്വര്‍ണത്തിന്റെ വില ആയിരവും രണ്ടായിരവും കടന്നത്.
ആ നൂറു രൂപയില്‍ നിന്ന് അരലക്ഷം രൂപയിലേക്ക് സ്വര്‍ണവില കുതിക്കുന്നത് അമ്പരപ്പോടെ നോക്കിക്കാണുകയാണവർ. സ്വര്‍ണത്തിന് വലിയ പ്രാധാന്യം നല്കുന്ന കേരളത്തില്‍ പോലും ജ്വല്ലറികളില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ അധികമാരുമെത്തുന്നില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ വിവാഹച്ചടങ്ങുകള്‍ വളരെ ലളിതമാകുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് സ്വര്‍ണവില ഇങ്ങനെ കുതിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ.
സാമ്പത്തികപ്രതിസന്ധി, ബോണ്ടുകളുടെയും ഓഹരികളുടെയും വിലയിടിയുക തുടങ്ങി ഒട്ടേറെകാര്യങ്ങളാണ് സാധാരണയായി സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകൃഷ്ടരാക്കുന്നത്. പണപ്പെരുപ്പവും പലിശനിരക്ക് കുറയുന്നതും രാഷ്ട്രീയ നേതൃമാറ്റങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധഭീഷണിയുമുള്പ്പെടെ ഒട്ടേറെ ഘടകങ്ങള്‍ ആഗോളവിപണിയെ സ്വാധീനിക്കുന്നതാണ്. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി ചൈനയില്‍ നിന്ന് ലോകരാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിച്ച ഒരു സൂക്ഷ്മജീവിയാണ് സ്വര്‍ണത്തിനെ തൊട്ടാല്‍പൊള്ളുന്ന വിലയിലെത്തിച്ചത്.
കൊറോണ വൈറസ് വ്യാപനം കാരണം ആഗോളതലത്തിലെ വിപണി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവില്‍ സ്വര്‍ണത്തെ കിട്ടാക്കനിയാക്കുന്നതിന് പിന്നിലെ പ്രധാനകാരണം. കഴിഞ്ഞ കുറച്ചുമാസങ്ങളായി തുടര്‍ച്ചയായി റെക്കോഡ് വിലവര്‍ധനയാണ് സ്വര്‍ണത്തിന്. ജനുവരിയില്‍ പവന് 29,000 രൂപയായിരുന്നെങ്കില്‍ കൃത്യം ആറ് മാസം കഴിഞ്ഞപ്പോള്‍ അത് നാല്പ്പതിനായിരത്തിലെത്തി.
സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാകുന്ന പുതിയ സാഹചര്യത്തില്‍ സുരക്ഷിതനിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പിന്നാലെ പായുകയാണ് വന്‍കിട നിക്ഷേപകര്‍. ഓഹരിവിപണിയില്‍ ആളുകള്‍ക്ക് പ്രതീക്ഷയില്ലാത്തതും മ്യൂച്ചല്‍ ഫണ്ട് പോലുള്ളവ നിക്ഷേപമില്ലാതെ തകരുന്ന സാഹചര്യം മുന്കൂട്ടികണ്ടുമാണ് സ്വര്‍ണം കൂടുതല്‍ പരിഗണിക്കപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും കുതിക്കാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്.
അതേസമയം അമേരിക്കന്‍ ഡോളര്‍ ശക്തമായാല്‍ സ്വര്‍ണത്തിന്റെ കുതിപ്പിന് വേഗം കുറയും. അതുപോലെ തന്നെ കൊറോണയ്ക്ക് കടിഞ്ഞാണിടാന്‍ വാക്സിനെത്തിയാല്‍ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് വിപണികള്‍ പതിയെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പ് തുടങ്ങും. പക്ഷേ അപ്പോഴും അന്നത്തെ വിലയില്‍ നിന്ന് പഴയ വിലയായ ഇരുപത്തൊൻപതായിരത്തിലേക്ക് സ്വര്‍ണവില തിരികെ എത്തുമെന്ന പ്രതീക്ഷയും വേണ്ട.
Comments