ജനീവ; പ്രായമായവരെയാണ് കൊറോണ ഏറ്റവും അധികം ബാധിക്കുന്നതെന്നാണ് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. ഈ വിഭാഗത്തില്‍പെടുന്നവര്‍ക്ക് മാത്രമെ കൊറോണ പ്രശ്‌നമാകൂ എന്ന അര്‍ത്ഥം ഈ മുന്നറിയിപ്പുകള്‍ക്കൊന്നും ഇല്ലായിരുന്നു. എന്നാല്‍ യുവാക്കള്‍ ഈ വിശദീകരണങ്ങള്‍ കൊറോണയെ നിസാരവത്കരിക്കുന്നതിനായി ഉപയോഗിച്ചുവെന്ന് വേണം കരുതാനെന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കഴിഞ്ഞ 5 മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ലോകത്താകമാനം കൊറോണ ബാധിക്കുന്ന യുവാക്കളുടെ എണ്ണം മൂന്ന് മടങ്ങായി വര്‍ധിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 15 വയസ് മുതല്‍ 24 വയസു വരെ പ്രായമുള്ളവരില്‍ 4.5 ശതമാനമായിരുന്നു നേരത്തെ രോഗത്തിന്റെ തോത്. എന്നാല്‍ ഇപ്പോള്‍ അത് 15 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്.
തങ്ങള്‍ക്ക് രോഗബാധ ഉണ്ടാകില്ലെന്ന ആത്മവിശ്വാസം വലിയ തോതില്‍ യുവാക്കളില്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ കൊറോണ പ്രതിരോധത്തിനായി സ്വീകരിച്ചിരുന്ന മാര്‍ഗങ്ങളില്‍ പലതും അവര്‍ ഗൗരവമായി എടുത്തില്ലെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സാമൂഹിക അകലം പാലിക്കാതിരുന്നതും അനാവശ്യമായ യാത്രകള്‍ നടത്തിയതുമാണ് യുവാക്കള്‍ക്കിടയില്‍ രോഗവ്യാപനം ശക്തമാക്കിയതെന്നാണ് ഇവര്‍ പറയുന്നത്.
യുവാക്കള്‍ കൊറോണയ്‌ക്ക് അതീതരല്ല. അവര്‍ക്കും രോഗം വരാമെന്നും മരണം സംഭവിക്കാമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ട്രെഡ്രോസ് അഥനോം വ്യക്തമാക്കി.















