കൊച്ചി: സി.എം.ആർ.എൽ-എക്‌സാലോജിക് മാസപ്പടി കേസിൽ ടി. വീണയ്‌ക്കെതിരെ കൂടുതൽ നിർണായക തെളിവുകൾ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റിപ്പോർട്ട്. 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇൻവോയ്‌സുകൾ ഇല്ലാതെയാണ് സി.എം.ആർ.എല്ലിൽ നിന്ന് ടി. വീണ 45 ലക്ഷം രൂപ കൈപ്പറ്റിയതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
ടി. വീണയ്‌ക്ക് പങ്കാളിത്തമുള്ള ലേക്ക് ഇന്ത്യ കോർപ്പറേഷൻ എന്ന കമ്പനിയെ കേന്ദ്രീകരിച്ചും ഇ.ഡി. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 16.5 ലക്ഷം രൂപ നേരത്തെ ഇ.ഡി. മരവിപ്പിച്ചിരുന്നു.
സി.എം.ആർ.എലിന്റെ കള്ളപ്പണ വെളുപ്പിക്കൽ രീതിയും ഇ.ഡി. റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ചരക്ക് നീക്കത്തിനുള്ള ചെലവെന്ന പേരിൽ ട്രാൻസ്‌പോർട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയും, പിന്നീട് ആ തുക പിൻവലിച്ച് സി.എം.ആർ.എല്ലിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് തിരികെ നൽകുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന് പ്രതിഫലമായി ട്രാൻസ്‌പോർട്ടർമാർക്ക് ഏഴ് ശതമാനം കമ്മീഷൻ നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശീധരൻ കർത്ത “സർക്കുലർ പേയ്മെന്റ്” രീതിയാണ് പിന്തുടർന്നിരുന്നതെന്നും ഇ.ഡി. വ്യക്തമാക്കുന്നു. ഇടപാടുകാർക്ക് ഇൻവോയ്‌സ് നൽകി ചെലവായി രേഖപ്പെടുത്തുകയും, പിന്നീട് അതേ തുക പണമായി തിരികെ വാങ്ങുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന് ഇടപാടുകാർക്ക് പ്രത്യേക കമ്മീഷനും നൽകിയിരുന്നു.
കഴിഞ്ഞ 15 വർഷത്തിനിടെ 182 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായി ഇ.ഡി. റിപ്പോർട്ടിലുണ്ട്. സ്വന്തം നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലേക്കും ശശിധരൻ കർത്ത പണം വകമാറ്റിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, സി.എം.ആർ.എല്ലിൽ നിന്ന് കുടുംബസ്ഥാപനമായ നിപുണയിലേക്ക് പണം കൈമാറിയതിന്റെയും രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.















