ന്യൂഡൽഹി : സിപിഎം അനുകൂല പ്രവാസി സംഘടന സംഘടിപ്പിച്ച വെബിനാറിൽ രാജ്യവിരുദ്ധ പരാമർശവുമായി ഇടത് സഹയാത്രികൻ. നവോദയ കൾച്ചറൽ സെന്റർ ഈസ്റ്റേൺ പ്രോവിൻസ് സംഘടിപ്പിച്ച വെബിനാറിലാണ് പരാമർശം. സിപിഎം സഹയാത്രികനായ ഭാസുരേന്ദ്രബാബുവാണ് രാജ്യവിരുദ്ധ പരാമർശം നടത്തിയത്. കേരളം സ്വതന്ത്രമാകണമെന്നും ഇന്ത്യൻ യൂണിയനിൽ തുടരണോ എന്ന് ചിന്തിക്കണമെന്നുമുള്ള ആഹ്വാനമാണ് ഭാസുരേന്ദ്രബാബു നടത്തിയത്.
നവോദയ കൾച്ചറൽ ഈസ്റ്റേൺ പ്രോവിൻസ് സംഘടിപ്പിച്ച പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് സാമൂഹ്യമാദ്ധ്യമങ്ങളുടെ കാലത്ത് എന്ന പരിപാടിയിലാണ് ഭാസുരേന്ദ്രബാബുവിന്റെ പരാമർശം. ശ്രീരാമജന്മഭൂമിയിൽ ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന ചർച്ചയിലായിരുന്നു ഭാസുരേന്ദ്രബാബു രാജ്യവിരുദ്ധ ആഹ്വാനം നടത്തിയത്. ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യൻ യൂണിയനിൽ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമാണ് പറഞ്ഞത്.
ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നിരിക്കെ ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് കള്ള പ്രചാരണം നടത്തി രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ആരോപണമുയരുന്നത്. ചർച്ചയിൽ ഇത്തരം ആഹ്വാനം ഉയർന്നിട്ടും മോഡറേറ്റർമാരോ സംഘാടകരോ ഇതിനെ തടഞ്ഞില്ല എന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്. സോഷ്യൽ മീഡിയ വീഡിയോ ക്രിയേറ്ററായ സുനിത ദേവദാസ് , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സജീഷ് , കെ. ഗിരീഷ് തുടങ്ങിയവരാണ് ചർച്ചയിലുണ്ടായിരുന്നത്.
Comments