മുപ്പതിനാലടി ഉയരവും , നാല്പത്തഞ്ചടി നീളവും , ഇരുപത്തിയഞ്ചടി വീതിയുമുള്ള ശിവഭഗവാന്റെ അർദ്ധകായ പ്രതിമ . തമിഴ് നാട്ടിലെ കോയമ്പത്തൂരിലാണിത് സ്ഥിതി ചെയ്യുന്നത് . ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ച ലോകത്തിലെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയ്‌ക്ക് അഞ്ഞൂറ് ടൺ ഭാരമാണുള്ളത്. സദ്ഗുരു ജഗ്ഗി വാസുദേവ് രൂപകൽപ്പന ചെയ്ത് , ഇഷ ഫൗണ്ടേഷന്റെ യോഗ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള ശിവ പ്രതിമ മോക്ഷത്തിലേക്കുള്ള നൂറ്റിപന്ത്രണ്ട് മാർഗങ്ങളെയും , മനുഷ്യ ശരീരത്തിലെ നൂറ്റിപന്ത്രണ്ട് ചക്രങ്ങളെയും പ്രതിനിധാനം ചെയ്യുന്നു .
“യോഗേശ്വർ ലിംഗ ” എന്ന പേരും നൽകിയിരിക്കുന്ന ഒരു ശിവലിംഗവും പ്രതിമക്ക് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട് . ഭാരതത്തിന്റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള പദ്ധതിയായ ഇൻക്രെഡിബിൾ ഇന്ത്യയുടെ ഭാഗമാണ് ഇപ്പോൾ ഈ ശിവ പ്രതിമ . ശബ്ദവും പ്രകാശവും കൊണ്ട് സന്യാസ രൂപത്തിലുള്ള ശിവഭഗവാന്റെ ദൃശ്യങ്ങൾ അവതരിപ്പിക്കുന്ന വിഭാഗം ഇന്ത്യയുടെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഉത്ഘാടനം ചെയ്യുകയുണ്ടായി .
മഹാ ശിവരാത്രിയോട് അനുബന്ധിച്ചു 2017 ഫെബ്രുവരി 24 നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രതിമ അനാശ്ചാദനം ചെയ്തത് . യോഗയുടെ പ്രാധാന്യവും , യോഗ ചെയ്യുന്നതിന്റെ ആവശ്യകതയും, ഗുണവും മനുഷ്യരിലേക്കെത്തിക്കാൻ കൂടി വേണ്ടിയാണ് സന്യാസഭാവത്തിലുള്ള ശിവ പ്രതിമ നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തത് .
ശിവ ഭഗവാനെയാണ് ആദ്യത്തെ സന്യാസിയായി കണക്കാക്കുന്നത് . ശിവഭഗവാൻ സപ്തർഷികൾക്കു യോഗ ചെയ്യുന്നതിനുള്ള മാർഗനിർദേശം നൽകുകയുണ്ടായി . ഈ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തി പരിവർത്തനത്തിനു വേണ്ടിയുള്ളതാണ് . സ്വന്തമായി ആത്മീയ പരിവർത്തനം ഉണ്ടായാൽ മാത്രമേ സമൂഹത്തിൽ പരിവർത്തനം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്ന ആശയം കൂടി ഈ ശിലയിലൂടെ സമൂഹത്തിനു മുന്നിൽ കാഴ്ച വെക്കുകയാണ് .
Comments