കൊറോണക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അലസ മനോഭാവമുള്ള ചിലര്‍ നമുക്കിടയിലുണ്ട്. മാസ്‌ക് ധരിക്കുന്നതിലും കൈകഴുകുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലുമെല്ലാം ഇവര്‍ വീഴ്‌ച്ച വരുത്താറുണ്ട്.
തങ്ങള്‍ക്ക് കൊറോണ ഇതിനോടകം വന്നു പോയിട്ടുണ്ടാകുമെന്നും ഇനി പേടിക്കാനൊന്നുമില്ലെന്നുമാണ് ഇവരുടെ ധാരണ. മുന്‍കരുതലുകളൊന്നും പാലിക്കാതിരിക്കുന്ന ഇവരുടെ മനോഭാവത്തിനും ഇതു തന്നെയാണ് കാരണം. എന്നാല്‍ ഇത് അത്യന്തം അപകടകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കാന്‍ ഇവർ ധാരാളമാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സമൂഹത്തിനും വീട്ടിലുള്ളവര്‍ക്കും ഒരുപോലെ ദോഷകരമാണ് ഈ ചിന്ത. കൊറോണ വൈറസ് വന്നു പോയെന്ന ധാരണയില്‍ മുന്‍കരുതലുകള്‍ പാലിക്കാതെ നടക്കുന്നത് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇടയാകും. പ്രായമായവർക്കും മറ്റ് രോഗങ്ങള്‍ ഉള്ള ഹൈ റിസ്‌ക് ജനവിഭാഗങ്ങള്‍ക്കും ഇത് വളരെ അപകടം ഉണ്ടാക്കും. അവരുടെ ജീവന്‍ വരെ അപകടത്തിലാകാന്‍ ഇത് കാരണമാകും.
ഒരിക്കല്‍ രോഗബാധിതരായവര്‍ക്ക് പിന്നീട് ഒരിക്കലും കൊറോണ വരില്ലെന്ന് ശാസ്ത്രലോകം ഇനിയും തെളിയിച്ചിട്ടില്ല. കൊറോണ ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും രോഗം വന്നതായുള്ള റിപ്പോര്‍ട്ടുകളും പലസ്ഥലങ്ങളില്‍ നിന്നും പുറത്തു വരുന്നുണ്ട്. അതിനാല്‍ തന്നെ കൊറോണ വന്നു പോയിട്ടുണ്ടാവുമെന്ന ചിന്തയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ അലംഭാവം കാണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.















