ന്യൂഡൽഹി : വിദ്യാർത്ഥികളുടെ ഭാവിയ്ക്കായി നീറ്റ്-ജെഇഇ പരീക്ഷകള്‍ നടത്താൻ തയ്യാറായ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് അദ്ധ്യാപകരുടെ കത്ത് . രാജ്യത്തേയും വിദേശത്തേയും സര്‍വകലാശാലകളില്‍ നിന്നുള്ള 150 ല്‍പ്പരം അധ്യാപകരാണ് കത്തയച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവേശനപരീക്ഷകള്‍ വിജയകരമായി നടത്താന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും , താങ്കൾക്ക് അതിനുള്ള ക്രമീകരണങ്ങൾ വിജയകരമായി ചെയ്യാൻ കഴിയുമെന്നും അദ്ധ്യാപകർ കത്തിൽ പറയുന്നു.
സെപ്തംബറില്‍ നടക്കേണ്ട പ്രവേശനപരീക്ഷ മാറ്റിവെക്കണണെന്ന് പലഭാഗത്ത് നിന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായി ചിലര്‍ വിദ്യാര്‍ഥികളുടെ ഭാവി കൊണ്ട് കളിക്കുകയാണ്. യുവജനങ്ങളും വിദ്യാര്‍ഥികളുമാണ് രാജ്യത്തിന്റെ ഭാവി. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ അവരുടെ തൊഴില്‍ ഭാവിയിലും അനിശ്ചിതത്വം വന്നുചേര്‍ന്നിരിക്കുന്നു. പ്രവേശന നടപടികളും ക്ലാസ്സുകളും സംബന്ധിച്ച് ഇപ്പോഴും സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്നുണ്ട്. അത് എത്രയും പെട്ടന്ന് പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ധ്യാപകർ ആവശ്യപ്പെടുന്നു.
ഡല്‍ഹി സര്‍വകലാശാല, ഇഗ്നോ, ലഖ്നൗ സര്‍വകലാശാല, ജെഎന്‍യു, ബിഎച്ച് യു, ഐഐടി ഡല്‍ഹി, യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ഹീബ്രു യൂണിവേഴ്സിറ്റി ഓഫ് ജറുസലേം, ബെന്‍ ഗൂരിയോന്‍ യൂണിവേഴ്സിറ്റി, ഇസ്രായേല്‍ യൂണിവേളിസിറ്റി തുടങ്ങിയ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള അധ്യാപകരാണ് കത്തയച്ചത്.
സെപ്തംബര്‍ ആദ്യവാരമാണ് ജെഇഇ മെയിന്‍ പരീക്ഷ നടക്കുക. സെപ്തംബര്‍ 13നാണ് നീറ്റ് പരീക്ഷ. 28 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. രണ്ട് തവണ പരീക്ഷാതീയതികള്‍ മാറ്റിയിരുന്നു.
ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി അധികമായി 13 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കാനൊരുങ്ങുന്നത്. കൊറോണ വ്യാപനത്തിനു ശേഷം ദേശീയ തലത്തില്‍ നടത്തുന്ന ആദ്യ പരീക്ഷയെന്ന പ്രത്യേകതയും ഇതിനുണ്ട്.
രണ്ട് പരീക്ഷകള്‍ക്കുമായി 660 കേന്ദ്രങ്ങളാണ് ഉള്ളത്. 10 ലക്ഷത്തോളം മാസ്ക്, 10 ലക്ഷം ജോഡി ഗ്ലൗസുകൾ, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1300 ല്‍ അധികം തെര്‍മല്‍ സ്കാനറുകള്‍ തുടങ്ങിയവ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 3300 ശുചീകരണ തൊഴിലാളികളെയും സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിനായി മാത്രം 13 കോടി രൂപയാണ് വകമാറ്റുന്നത്.
പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ നടത്താനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു.
Comments