വര്‍ഗീസ് മാപ്പിളയും, ശങ്കുണ്ണിയും കുറച്ച് സ്നേഹിതന്മാരും ഒക്കെയായി കൂടിയിട്ടുള്ള ഒരു സഭയാണ് രംഗം . കൂടിയിട്ടുള്ളവരെല്ലാം സാഹിത്യ കമ്പമുള്ളവരായതുകൊണ്ട് എഴുത്തുകളെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും ഒക്കെയായി ചര്‍ച്ചകള്‍ അങ്ങനെ നീണ്ട് നീണ്ട് പോകുന്നു. സരസമായ ആ സംഭാഷണങ്ങള്‍ക്കിടയില്‍ ശങ്കുണ്ണി ചില ഐതിഹ്യങ്ങള്‍ പറഞ്ഞു. അധികമാരും കേട്ടിട്ടില്ലാത്തതും രസകരവും ആയ ചില കഥകള്‍ . ആ സൗഹൃദ സഭയില്‍ കൂടിയവര്‍ക്കെല്ലാം അത് ഒരുപാട് രസിച്ചു . തുടര്‍ന്നുള്ള ദിവസങ്ങളിലും വര്‍ഗീസ് മാപ്പിള അടക്കമുള്ളവരുടെ നിര്‍ബന്ധത്തെ മാനിച്ച് ശങ്കുണ്ണി തന്‍റെ കഥകളുടെ കെട്ടഴിച്ചു.
ആ കഥകളിലൂടെ തെളിഞ്ഞത് തെരുവ് വിളക്കുകള്‍ ഇല്ലാത്ത , ഇരുട്ട് വീണ പഴയ കേരളത്തിന്‍റെ ഇടവഴികളില്‍ പതിയിരുന്ന യക്ഷികളുടെയും , പാലപ്പൂവിന്‍റെ മണം പേറിവരുന്ന ഗന്ധര്‍വന്‍മാരുടെയും , വീര ചരിതങ്ങളുടെ കെട്ടുറപ്പില്‍ പണിതീര്‍ത്ത കൊട്ടാരങ്ങളുടെയും , തറവാടുകളുടെ അകത്തളങ്ങളില്‍ കട്ടപിടിച്ച് നിന്ന വിശ്വാസങ്ങളുടെയും മറ്റൊരു ലോകമായിരുന്നു. ആ കഥകള്‍ക്ക് ആ സഭയില്‍ കൂടിയിരുന്ന വിരലില്‍ എണ്ണാവുന്നവരെ മാത്രമല്ല , കേരളക്കരയെ മുഴുവന്‍ കോരിത്തരിപ്പിക്കുവാന്‍ കഴിയും എന്നുറപ്പുള്ളത് കൊണ്ടാവണം വർഗീസ് മാപ്പിള ,” ഈ ഐതിഹ്യങ്ങളെല്ലാം ഇങ്ങനെ വെറുതെ പറഞ്ഞു കളഞ്ഞാല്‍ പോര , ഇവയില്‍ അനേകം നേരമ്പോക്കുകളും അതിശയോക്തികളും അസംബന്ധങ്ങളും ഉണ്ടെങ്കിലും , നാം അറിഞ്ഞിരികേണ്ടുന്നവയായ പല തത്വങ്ങളും സാരാംശങ്ങളും കൂടിയുണ്ട് . അതിനാല്‍ ഇവയെല്ലാം ഒന്നെഴുതണം ” എന്ന് പറഞ്ഞത് . ശരിയാണ് , പഴയ കേരളത്തിന്‍റെ ചരിത്രവും സംസ്കാരവും ജീവിത രീതിയും ആ കഥകളില്‍ ഉണ്ടായിരുന്നു. അതിന്‍റെ ആഖ്യാന രീതി മഹത്തരമായിരുന്നു . കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന ആ മഹത്തായ കൃതി അവിടെ അങ്ങനെ രൂപപ്പെടുകയായിരുന്നു.
കോട്ടയത്തെ കോടിമതയില്‍ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായിരുന്നു ശങ്കുണ്ണി . 1855 മാര്‍ച്ച് 23 നാണ് അദ്ദേഹം ജനിച്ചത് . പല ആശാന്‍മാരുടെയും നേതൃത്വത്തിലായിരുന്നു പഠനം . പിന്നീട് വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും മറ്റും മലയാളം പഠിപ്പിച്ചു തുടങ്ങി. 1893 ഇല്‍ മലയാളം അധ്യാപകനായി. 1909 മുതലാണ് അദ്ദേഹം ഐതിഹ്യമാലയുടെ രചന ആരംഭിക്കുന്നത്. 1909 മുതല്‍ 1934 വരെയുള്ള നീണ്ട കാലഘട്ടത്തിലായി അദ്ദേഹം ശേഖരിച്ച ഐതിഹ്യങ്ങളാണ് നമ്മള്‍ ഇന്ന് കാണുന്ന ഐതിഹ്യമാലയുടെ ഉള്ളടക്കം .
എട്ട് ഭാഗങ്ങളിലായി 126 കഥകളാണ് ഐതിഹ്യമാലയിലുള്ളത് . കൊച്ചി , തിരുവിതാംകൂര്‍ , ബ്രിട്ടീഷ് മലബാര്‍ രാജാക്കന്മാരില്‍ നിന്നും അനവധി പുരസ്ക്കാരങ്ങള്‍ നേടിയ അദ്ദേഹം , ഐതിഹ്യമാലയ്‌ക്ക് പുറമെ , മണിപ്രവാള കൃതികള്‍ , ആട്ടക്കഥകള്‍, വഞ്ചിപ്പാട്ടുകള്‍ , ഗദ്യപ്രബന്ധങ്ങള്‍ മുതലായവയും രചിച്ചിട്ടുണ്ട്. അദ്ദേഹം വൈദ്യത്തിലും നിപുണന്‍ ആയിരുന്നു. 1937 ജൂലൈ 22 നു അദ്ദേഹം മരണമടഞ്ഞു . പക്ഷേ കാലങ്ങള്‍ക്കിപ്പുറവും പൈതൃക കേരളം ഐതിഹ്യമാല നെഞ്ചോട് ചേര്‍ക്കുന്നു.















