ബ്യൂണസ് അയേഴ്‌സ്: ഫിഫ ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് ഫൈനലിലെത്തിയ അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്. ബ്യൂണസ് അയേഴ്‌സിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെ ചില ആരാധകര്‍ ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടുകയും തുപ്പുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സെന്റ് ജോര്‍ജ് ക്രോസ് ആലേഖനം ചെയ്ത ശവപ്പെട്ടികള്‍ പ്രദര്‍ശിപ്പിച്ചതും പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു.
ഫോക്ലാന്‍ഡ് (അര്‍ജന്റീനയുടെ ഭാഷയില്‍ മാല്‍വിനാസ്) ദ്വീപുകളുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും ഗാനങ്ങളും ആലപിച്ചാണ് ആരാധകര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ഫോക്ലാന്‍ഡ് യുദ്ധത്തില്‍ മരിച്ച അര്‍ജന്റീനന്‍ സൈനികരുടെ സ്മാരകത്തിന് മുന്നിലും ആയിരക്കണക്കിന് ആരാധകര്‍ വിജയാഘോഷത്തിനായി തടിച്ചുകൂടി.
മത്സരത്തിന് മുമ്പുതന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ വാക്പോരും ചൂടുപിടിച്ചിരുന്നു. അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് ഇംഗ്ലണ്ടിനെ ‘ഭൂമി കൈയേറിയ കടല്‍ക്കൊള്ളക്കാര്‍’ എന്ന് വിശേഷിപ്പിച്ചപ്പോള്‍, പ്രസിഡന്റ് ഹാവിയര്‍ മിലെയ് ഫോക്ലാന്‍ഡ് ദ്വീപുകളിലുള്ള അര്‍ജന്റീനയുടെ അവകാശവാദം വീണ്ടും ആവര്‍ത്തിക്കുകയും, ‘ദ്വീപുകള്‍ തിരിച്ചുപിടിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും’ എന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.
രാഷ്‌ട്രീയ സന്ദേശമുള്ള ബാനര്‍ മത്സരശേഷം മൈതാനത്ത് പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ഫിഫ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഫുട്‌ബോള്‍ മത്സരങ്ങളില്‍ രാഷ്‌ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഫിഫ ചട്ടങ്ങള്‍ ലംഘിക്കുന്നതിനാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനും താരങ്ങള്‍ക്കും എതിരെ അച്ചടക്ക നടപടി ഉണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. സമാനമായ സംഭവത്തില്‍ 2014ല്‍ അര്‍ജന്റീനയ്‌ക്ക് ഫിഫ പിഴ ചുമത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആദ്യം പിന്നിലായ ശേഷമാണ് നിലവിലെ ചാമ്പ്യന്മാര്‍ തിരിച്ചടിച്ചത്. ലയണല്‍ മെസിയുടെ രണ്ട് നിര്‍ണായക അസിസ്റ്റുകളുടെ കരുത്തില്‍ അര്‍ജന്റീന 2-1ന് വിജയം സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി. മത്സരശേഷം മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരേഡെസും ‘ഫോക്ലാന്‍ഡ് ദ്വീപുകള്‍ എന്നും അര്‍ജന്റീനയുടേതായിരിക്കും’ എന്ന് പ്രതികരിച്ചതും വിവാദത്തിന് കൂടുതല്‍ ആക്കംകൂട്ടി.
1982ലെ 74 ദിവസം നീണ്ട ഫോക്ലാന്‍ഡ് യുദ്ധത്തിന് ശേഷവും ദ്വീപുകളുടെ പരമാധികാരത്തെച്ചൊല്ലിയുള്ള തര്‍ക്കം അര്‍ജന്റീനയും ബ്രിട്ടനും തമ്മില്‍ തുടരുകയാണ്. അതിനാല്‍ ഇരു രാജ്യങ്ങളും ഫുട്‌ബോള്‍ മൈതാനത്ത് ഏറ്റുമുട്ടുമ്പോഴെല്ലാം മത്സരം വെറും കായിക പോരാട്ടം മാത്രമല്ല, ചരിത്രവും രാഷ്‌ട്രീയവും കൂടിച്ചേരുന്ന വേദിയായി മാറുകയാണ്.















