വാഷിംഗ്ടണ്‍: ചൈനാ കടലിലേയും ഏഷ്യാ പെസഫിക് മേഖലയിലേയും അമേരിക്കന്‍ സാന്നിദ്ധ്യത്തിനെതിരെ ചൈന ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതായി പെന്റഗണ്‍. ആണവ മിസൈലുകള്‍ക്കൊപ്പം പുതിയ ആയുധങ്ങളും നിർമ്മിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
കരയില്‍ നിന്ന് ആകാശത്തിലേയ്ക്കും കടലിലേയ്ക്കും തൊടുക്കാവുന്നതുമായ സന്നാഹമാണ് ചൈന വര്‍ധിപ്പിച്ചത്. ഇതിനൊപ്പം ആകാശ മാര്‍ഗ്ഗത്തിലും കടലിലൂടേയും അന്തര്‍വാഹിനി വഴിയും ആക്രമിക്കാനുള്ള സന്നാഹവും ചൈന ശക്തമാക്കിയെന്നാണ് വിലയിരുത്തല്‍. തായ്വാവാന്റേയും വിയറ്റ്നാമിന്റേയും സഹായത്തിനായി അമേരിക്ക മുന്നിട്ടറങ്ങിയതിനെ പ്രതിരോധിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും പെന്റഗണ്‍ വെളിപ്പെടുത്തി.
അമേരിക്കയേക്കാള്‍ നാവികശേഷി വര്‍ധിപ്പിക്കാനാണ് ചൈന നിലവില്‍ ശ്രമിക്കുന്നത്. ഒപ്പം ബാലിസ്റ്റിക് മിസൈലുകളും എണ്ണം കൂട്ടുകയാണ്. അമേരിക്കയുടെ 293നെതിരെ ചൈന 350 കപ്പലുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കയോടൊപ്പം ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യന്‍ നാവികസേനയും പെസഫിക്കില്‍ അണിനിരക്കുമെന്നതാണ് ചൈന നേരിടുന്ന വെല്ലുവിളി.
Comments