ബെയ്ജിംഗ് : ചൈനീസ് വിമാനങ്ങൾ അതിർത്തി കടക്കരുതെന്ന മുന്നറിയിപ്പ് നൽകി തായ് വാൻ . ഇന്ത്യയ്ക്ക് പിന്നാലെ ചൈന തായ് വാനിലും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ് .
രണ്ട് ദിവസത്തിനുള്ളിൽ രണ്ട് തവണയാണ് ചൈനീസ് യുദ്ധവിമാനങ്ങൾ തായ്വാന്റെ അതിർത്തികടന്ന് നിരീക്ഷണം നടത്തിയത്. ഇതേ തുടർന്നാണ് അതിർത്തി കടക്കരുതെന്ന് ആവശ്യപ്പെട്ട് തായ്വാൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്. യുദ്ധസജ്ജമായിത്തന്നെയാണ് തായ്വാനുള്ളതെന്ന് ചൈനീസ് നീക്കങ്ങൾ വിവരിക്കുന്നതിനിടെ തായ്വാനിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ചൈനീസ് ജെറ്റുകൾ തുടർച്ചയായി തായ്വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പറക്കുന്നതായി തായ്വാൻ വൈസ് പ്രസിഡന്റ് ലൈ ചിങ്-ടെ ട്വിറ്ററിലൂടെ അറിയിച്ചു. ‘തെറ്റ് ചെയ്യരുത്, തായ്വാൻ സമാധാനം ആഗ്രഹിക്കുന്നു, എന്തുവില കൊടുത്തും ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കും’ – അദ്ദേഹം പറഞ്ഞു.
ചൈനീസ് യുദ്ധവിമാനങ്ങൾ തെറ്റ് ആവർത്തിച്ചാൽ തായ്വാൻ അതിനനുസരിച്ച് പ്രതികരിക്കുമെന്നും സംയമനം പാലിക്കാൻ പിഎൽഎയെ പ്രേരിപ്പിക്കുമെന്നും അറിയിച്ചു.
സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെയും ശേഷിയെയും കുറച്ചുകാണരുത്. പ്രാദേശിക സമാധാനത്തിനും വ്യോമയാന സുരക്ഷയ്ക്കും ഭീഷണിയായി പിഎൽഎ ഈ രണ്ട് ദിവസങ്ങളിൽ തായ്വാനിലെ തെക്കുപടിഞ്ഞാറൻ എഡിഎസിൽ സൈനികാഭ്യാസം നടത്തി. ചൈനീസ് സേനയുടെ അതിർത്തി ലംഘിച്ചുള്ള പ്രവർത്തനങ്ങൾ നിർത്തി പ്രാദേശിക സ്ഥിരത നിലനിർത്തണമെന്നും തായ്വാൻ ആവശ്യപ്പെട്ടു.
കുറച്ചു ദിവസമായി ചൈന തായ്വാൻ ദ്വീപിന് സമീപം സൈനികാഭ്യാസം ശക്തമാക്കിയിട്ടുണ്ട്. ചൈനീസ് ഭരണം അംഗീകരിക്കാൻ നിർബന്ധിതരാക്കാനുള്ള ഭീഷണിയായാണ് ഈ നീക്കത്തെ തായ് വാൻ കരുതുന്നത്.
Comments