ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . കഴിഞ്ഞ ദിവസം മോദിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് പുടിൻ മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു . ആശംസകൾക്ക് നന്ദി അറിയിച്ചതിനൊപ്പമാണ് പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
പ്രതിരോധ രംഗത്ത് കൂടുതൽ കരുത്താർജ്ജിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ . ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേക, സൗഹൃദം കൂടുതൽ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ ശക്തമായ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. കൊറോണ പശ്ചാത്തലത്തിലും ഉഭയകക്ഷി ഇടപെടലുകളിൽ ഇന്ത്യ തുടരുന്ന വേഗതയെ പുടിൻ അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ ബ്രിക്സ് ഉച്ചകോടിയുടെയും, ഷാംഗ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെയും വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റിനെ അഭിനന്ദിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അടുത്തിടെ നടത്തിയ മോസ്കോ സന്ദർശനത്തെക്കുറിച്ചും പരാമർശിച്ചു. താനും മോദിയും തമ്മിൽ മഹത്തായ സൗഹൃദബന്ധമാണുള്ളതെന്നും , ഇത് ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ സഹകരണം ഉണ്ടാകാൻ കാരണമായതായും പുടിൻ ഓർമ്മിപ്പിച്ചു.
Comments