മന്ത്രവാദങ്ങളുടെ നാട് എന്നറിയപ്പെടുന്ന പ്രദേശം അസമിലെ മായോങ് ആണ്. മന്ത്രവാദങ്ങളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന് മഹാഭാരതകഥയുമായും ബന്ധമുണ്ട്. ഈ ഗ്രാമത്തിന് ഭീമന് ഹിഡിംബയിൽ ജനിച്ച ഘടോത്കജൻ തന്റെ മാന്ത്രിക ശക്തിയുപയോഗിച്ച് കൗരവരെ ആക്രമിച്ചു എന്ന് പറയുന്ന കഥയുമായാണ് ബന്ധമുള്ളത്.
മന്ത്രവാദങ്ങളുടെയും കൂടോത്രങ്ങളുടെയും ഈ നാടിനെ കുറിച്ച് പലർക്കും അറിയാൻ സാധ്യതയില്ല. ഇവിടത്തെ ജനങ്ങൾക്ക് മാത്രം അറിയാവുന്ന നിരവധി കഥകളും വിശ്വാസങ്ങളും ഉറങ്ങുന്ന ഈ മണ്ണിന്റെ കഥകളെ തേടി ഒരു യാത്ര പോകാം.
ഗുവാഹത്തിയിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. പോബിറ്റോര വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ഈ പ്രദേശത്ത് മായോങ് സെൻട്രൽ എന്ന പേരിൽ ഒരു മ്യൂസിയം കൂടിയുണ്ട്. പണ്ടുകാലങ്ങളിലെ മന്ത്രവാദങ്ങളുടെയും കൂടോത്രങ്ങളുടെയും അവശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്.
നൂറ്റാണ്ടുകൾക്ക് മുന്നേ ആരംഭിച്ച ഈ മന്ത്രവാദങ്ങളുടെ തുടക്കം ആരിൽ നിന്നായിരുന്നു എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. തലമുറകളായി കൈമാറി വരുന്ന മാന്ത്രിക ശക്തികൾ രോഗങ്ങൾക്കും പ്രേതബാധകൾക്കും നിത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കും പരിഹാരം കാണുമെന്നാണ് വിശ്വാസം.
‘മായ’ എന്ന വാക്കിൽ നിന്നാണ് മായോങ് ഉണ്ടായതെന്നാണ് ചിലർ പറയുന്നത്. അതേ സമയം ഇവിടെ താമസിച്ചിരുന്ന മണിപ്പൂരി ഗോത്രവർഗ്ഗക്കാരായ മോയിറാങിൽ നിന്നാണ് മായോങ് എന്ന പേര് ലഭിച്ചതെന്നാണ് മറ്റുചിലർ അഭിപ്രായപ്പെടുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ ആരാധിക്കുന്ന മാ-ഏർ-ഓങ്ങോ എന്ന ദേവിയുടെ പേരിൽ നിന്നാണ് ഈ പ്രദേശത്തിന് മായോങ് എന്ന പേര് ലഭിച്ചതെന്ന് പറയുന്ന മറ്റു ചില കൂട്ടരും ഇവിടെയുണ്ട്.
പണ്ടുകാലങ്ങളിൽ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും മന്ത്രവിദ്യകൾ പഠിക്കാൻ ഇവിടെ ആളുകൾ എത്താറുണ്ടായിരുന്നു.
ഈ പ്രദേശത്തെ പ്രധാന ആഘോഷം ആണ് മായോങ്-പോബിറ്റോര. മന്ത്രവാദികളുടെയും വന്യജീവിസങ്കേതത്തിന്റെയും കീഴിലാണ് ഈ ആഘോഷം നടക്കാറുള്ളത്.
കേൾക്കുന്നവർക്ക് മന്ത്രവാദവും കൂടോത്രങ്ങളും പൊള്ളയായ കാര്യങ്ങൾ ആകുമ്പോൾ ഇവിടത്തുകാർക്ക് വിശ്വാസങ്ങൾക്കപ്പുറം യാഥാർഥ്യങ്ങളുടെ കഥകൾ പറയുവാനുണ്ട്. ഈ പ്രദേശത്തെ ജനങ്ങളുടെ വിശ്വാസമനുസരിച്ച് എല്ലാ മന്ത്രവിദ്യകളും പഠിച്ച ഒരാൾക്ക് മനുഷ്യനെ മൃഗം ആക്കുവാനും ഇലയെ മത്സ്യം ആക്കുവാനും സാധിക്കുമെന്നാണ്.
ബെസ്, ഓജ എന്നീ വിഭാഗത്തിൽ പെടുന്ന ആളുകൾ ആണ് ഇന്നും മന്ത്രവാദ വിദ്യകൾ തുടർന്നുപോരുന്നത്.
മന്ത്രവാദങ്ങൾക്കും കൂടോത്രങ്ങൾക്കും അപ്പുറം ഇവിടത്തുകാർ ആയുർവേദ വിദ്യകളിലും പ്രാഗത്ഭ്യം തെളിയിച്ചവർ ആണ്.
Comments