കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മദ്രസകൾ ഭീകര വാദ കേന്ദ്രങ്ങളായി മാറുന്നുവെന്നും ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ പരാതി .
പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് സുരക്ഷിതമായ ജീവിതം നൽകാൻ തൃണമൂൽ സർക്കാരിന് കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു . മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ നയങ്ങൾ പശ്ചിമ ബംഗാളിനെ ഭീകരതയുടെ വളക്കൂറുള്ള കേന്ദ്രമാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പശ്ചിമ ബംഗാൾ അനധികൃത ബോംബ്, ആയുധ നിർമ്മാണ വ്യവസായ കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുകയാണ്,മമത സർക്കാർ ഇത് കണ്ടില്ലെന്ന് നടിക്കുന്നു, കാരണം ഭരണകക്ഷി അധികാരസ്ഥാനം നിലനിർത്താൻ അക്രമത്തെ ആശ്രയിച്ചിരിക്കുന്നു, . പഠന കേന്ദ്രങ്ങളായി കരുതപ്പെടുന്ന നിരവധി മദ്രസകൾ ഇപ്പോൾ ഭീകര കേന്ദ്രങ്ങളായി മാറി . അതും മമത സർക്കാർ കണക്കിലെടുക്കുന്നില്ല. പശ്ചിമ ബംഗാളിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ ഇത്തരം മദ്രസകൾ അടച്ചു പൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൗരന്മാർക്ക് ജനാധിപത്യപരമായ അവകാശം നിർഭയമായി വിനിയോഗിക്കുന്നതിനും പശ്ചിമ ബംഗാളിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.
ബംഗാളിൽ അൽ ഖായ്ദയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടെന്ന് അടുത്തിടെ എൻ ഐ എ വ്യക്തമാക്കിയിരുന്നു .
Comments