ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ തുടർച്ചയായി നേട്ടങ്ങൾ കൊയ്ത് ഇന്ത്യ. ഇന്ത്യൻ വ്യോമസേന വിമാനങ്ങൾക്ക് കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷൻ മിസൈലായ രുദ്രം വിജയകരമായി പരീക്ഷിച്ചു. ബലാസോറിലെ ഐടിആറിൽ നിന്നുമാണ് രുദ്രം പരീക്ഷിച്ചത്.
ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷനാണ് ആന്റി റേഡിയേഷൻ മിസൈലായ രുദ്രം വികസിപ്പിച്ചിരിക്കുന്നത്. വ്യോമവിമാനങ്ങൾക്ക് കൂടുതൽ വ്യോമമേധാവിത്വവും തന്ത്രപ്രധാന ശേഷിയും നൽകാൻ രുദ്രത്തിന് കഴിയും. ആകാശത്തുവെച്ചുതന്നെ ശത്രുക്കളെ
നിഷ്പ്രഭമാക്കാൻ വേണ്ടി രൂപ കൽപ്പന ചെയ്ത മിസൈലുകൾ എത്ര ഉയരത്തിൽ നിന്നുപോലും പ്രയോഗിക്കാം. ശത്രുക്കളുടെ റഡാറുകളും, ആശയവിനിമയ സംവിധാനങ്ങളും നിമിഷ നേരം കൊണ്ട് ചാരമാക്കാൻ രുദ്രത്തിന് കഴിയും.
ആദ്യമായാണ് ഇന്ത്യ ഇത്തരമൊരു മിസൈൽ രൂപകൽപ്പന ചെയ്യുന്നത്. ഇന്ത്യയുടെ കരുത്തായ മിറാഷ് 2000, ജാഗുർ, എച്ചഎഎൽ തേജസ്, എച്ച്എഎൽ തേജസ് മാർക്ക് 2, സുഖോയ് 30 എംകെഐ വിമാനങ്ങളിൽ ഈ മിസൈലുകൾ സംയോജിപ്പിക്കാം. 140 കിലോയാണ് രുദ്രം മിസൈലിന്റെ ഭാരം.
രുദ്രത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് അറിയിച്ചത്. മിസൈൽ നിർമ്മാതാക്കളായ ഡിആർഡിഒയ്‌ക്ക് അദ്ദേഹം അഭിനന്ദനങ്ങളും നേർന്നു.
Comments