കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ക്ഷേത്രസമിതി ഭാരവാഹികൾ ഉള്‍പ്പടെ 59 പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം.
2016 ഏപ്രിൽ 10 നാണ് കേരളത്തെ നടുക്കിയ വെടികെട്ട് അപകടം ഉണ്ടായത്. പുറ്റിങ്ങലിൽ നടന്ന ദുരന്തത്തിൽ 110 പേർ മരിക്കുകയും 656 പേർക്ക് ഗുരുതര പരുക്കേൽക്കുകയും, 800 ഓളം പേര്‍ക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയായിരുന്നു വെടിക്കെട്ട് മത്സരം അന്ന് ക്ഷേത്രസമിതി ഭാരവാഹികൾ നടത്തിയത്.
ഒടുവിൽ നാല് വർഷത്തിന് ശേഷം ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് കുറ്റപത്രം ക്രൈബാഞ്ച് സമര്‍പ്പിച്ചിരിക്കുന്നത്.ഉദ്യോഗസ്ഥരുടെ വീഴ്ചയും അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനെ കുറിച്ചും, ഉദ്യോഗസ്ഥരെ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. 533 പേജുള്ള കുറ്റപത്രത്തിൽ 1,417 സാക്ഷികളും 1,611 രേഖകളുമാണുള്ളത്. ആലപ്പുഴ എസ്.പി ,പി.എസ്. സാബുവാണ് ഇന്നു രാവിലെയാണ് പരവൂര്‍ കോടതിയില്‍ എത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
Comments