കാഠ്മണ്ഡു : രാജ്യത്തിന്റെ പഴയ ഭൂപടം ഉപയോഗിച്ച് വിജയ ദശമി ആശംസകൾ അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി . ദേശീയ ചിഹ്നവും ഒലിയുടെ രൂപവും ഉള്ള കാർഡിൽ നേപ്പാൾ അവകാശപ്പെടുന്ന ഇന്ത്യയിലെ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല
ഇതേ തുടർന്ന് കാലാപാനി മേഖലയ്ക്കുള്ള അവകാശവാദം നേപ്പാൾ ദുർബലപ്പെടുത്തിയെന്ന് ആരോപിച്ച് ഒലിയ്ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിട്ടുണ്ട് . ഒലി ഇന്ത്യയുമായി സമവായത്തിനു ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട് .
അതേ സമയം ആശംസകൾ അറിയിക്കാൻ ഉപയോഗിച്ച മാപ്പ് സാങ്കേതിക കാരണങ്ങളാൽ തെറ്റി പോയതാണെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കി. ആശംസാ കാർഡ് പുതിയതായിരുന്നു, പക്ഷേ അതിന്റെ വലിപ്പം കുറവായതോടെ പുതിയ പ്രദേശങ്ങൾ ഉൾപ്പെടുത്താനായില്ല . ഒലിയുടെ ഉപദേഷ്ടാവ് സൂര്യ ഥാപ്പ പറഞ്ഞു. മാത്രമല്ല കാലപാനിയ്ക്ക് മേൽ നേപ്പാൾ ഉന്നയിച്ചിട്ടുള്ള അവകാശം പിൻ വലിക്കാൻ തയ്യാറായിട്ടില്ലെന്നും ഥാപ്പ പറഞ്ഞു.
ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലെഖ്, ലിംപിയാദുര പ്രദേശങ്ങൾ ഉൾപ്പെടുത്തിയായിരുന്നു നേപ്പാൾ വിവാദപരമായ പുതിയ ഭൂപടങ്ങൾ പുറത്തിറക്കിയത്. ഭൂപടം പ്രസിദ്ധീകരിച്ചതോടെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായി.
നേപ്പാൾ ഭൂപടം പരിഷ്കരിക്കുന്നതിനായി പാർലമെന്റിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ അനുമതി നൽകിയത് മെയ് മാസത്തിലാണ്. ഭേദഗതിക്ക് നേപ്പാളിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഏകകണ്ഠമായാണ് അംഗീകാരം നൽകിയത്.
Comments