ബംഗളൂരു: ചെയ്യാത്ത കാര്യങ്ങൾ സമ്മതിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ശ്രമിക്കുന്നുവെന്ന് ബിനീഷ് കോടിയേരി. ആശുപത്രിയിൽ നിന്ന് മടങ്ങുന്ന നേരം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കവെയാണ് ബിനീഷ് ഇക്കാര്യം വ്യക്തമാക്കിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് വൈകുന്നേരമാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനെ തുടർന്ന് ബിനീഷിനെ ആശുപത്രിയിൽ നിന്നും എൻഫോഴ്സ്മെന്റ് ഓഫീസിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇതിനിടെ ബിനീഷിനെ കാണാൻ സഹോദരൻ ബിനോയ് കോടിയേരിയും അഭിഭാഷകകനും ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും ഇവരെ കടത്തി വിട്ടില്ല. ഇതിനെ ചൊല്ലി ആശുപത്രിയിൽ വെച്ച് വാക്കു തർക്കവും ഉണ്ടായി. ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് അഭിഭാഷകന്റെ ആരോപണം.
അതേസമയം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ബിനീഷിനില്ലെന്നും ദീർഘ നേരം ഇരുന്നതിനാലുള്ള നടുവേദനയാണെന്നുമാണ് ലഭ്യമാകുന്ന വിവരം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാലാണ് ബിനീഷിനെ മറ്റ് ആശുപത്രിയിലേക്ക് മാറ്റാതിരുന്നതും.
Comments